Kerala

ക്വാറി ഉടമ ദീപുവിന്റെ കൊലപാതകം: സുനില്‍ കുമാറിന്റെ കാര്‍ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി; തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ്

Spread the love

കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി സുനില്‍കുമാറിന്റെ കാര്‍ കണ്ടെത്തി. തമിഴ്‌നാട് കുലശേഖരത്തു നിന്നാണ് ഇയാളുടെ കാര്‍ കണ്ടെത്തിയത്. പൊലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജതമാക്കി. കേസില്‍ സൂത്രധാരന്‍ സജികുമാര്‍ തന്നെയെന്ന് ആണ് പൊലീസിന്റെ നിഗമനം.

രണ്ടാം പ്രതി സുനില്‍കുമാര്‍ നല്‍കിയ കൊട്ടേഷന്‍ എന്നായിരുന്നു അറസ്റ്റിലായ പ്രതി സജികുമാറിന്റെ ആദ്യ മൊഴി. പിന്നാലെ കേസിലെ സൂത്രധാരന്‍ സജികുമാര്‍ തന്നെയെന്ന് പൊലീസ് കണ്ടെത്തി. കൊലചെയ്യാന്‍ ഉപയോഗിച്ച സാധനങ്ങള്‍ എത്തിച്ചു നല്‍കിയ സുനില്‍കുമാറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയാണ് പൊലീസ്. സുനില്‍കുമാറിന്റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കുലശേഖരത്തില്‍ നിന്ന് കാര്‍ കണ്ടെത്തിയതോടെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു.

പ്രത്യേക ടീമുകളായി തിരിഞ്ഞാണ് പരിശോധന. സുനില്‍കുമാര്‍ പത്തനംതിട്ട കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഈ മേഖലയിലും കേരള പോലീസും തമിഴ്‌നാട് പോലീസും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ നേരത്തെ അറസ്റ്റിലായ പ്രദീപ് ചന്ദ്രനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Story Highlights : quarry owner deepu murder case sunil kumar’s car found