National

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കേസ് ഒതുക്കിത്തീര്‍ക്കാന്‍ 2ലക്ഷം രൂപ വാഗ്ദാനം ചെയ്തു; യെദ്യൂരപ്പയ്ക്കതിരെ കുറ്റപത്രം

Spread the love

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരായ പോക്‌സോ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച യെദ്യൂരപ്പയുടെ മൂന്ന് അനുയായികളെ കൂടി പ്രതി ചേര്‍ത്താണ് കുറ്റപത്രം.

ബംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ സമര്‍പ്പിച്ച 750 പേജുള്ള കുറ്റപത്രത്തില്‍ യെദ്യൂരപ്പ ഉള്‍പ്പടെ നാല് പ്രതികളാണുള്ളത്. പരാതിയില്‍ പറയുന്ന കുറ്റകൃത്യം യെദ്യൂരപ്പ ചെയ്യുകയും അത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. യെദ്യൂരപ്പക്കെതിരെ പോക്‌സോ വകുപ്പിന് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 A, 214, 204 എന്നീ വകുപ്പുകള്‍ കൂടി ചുമത്തി. സിസിടിവി ദൃശ്യം ഉള്‍പ്പടെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് മറ്റ് മൂന്ന് പേരെ കേസില്‍ പ്രതി ചേര്‍ത്തത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. യെദ്യൂരപ്പയുടെ വസതിയില്‍ അമ്മയോടൊപ്പം സഹായം ചോദിച്ചെത്തിയ 17കാരിയെ സ്വകാര്യ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് യെദ്യൂരപ്പ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ തന്നെ കുടുക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു.