National

ഹൈദരാബാദ് സര്‍വകലാശാലയിൽ മലയാളികളടക്കം 5 വിദ്യാര്‍ത്ഥികൾക്ക് സസ്പെൻഷൻ

Spread the love

ഹൈദരാബാദ് സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക് സസ്പെൻഷൻ.
വൈസ് ചാൻസിലറുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിനാണ് സസ്പെൻഷൻ. മലയാളിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായ കൃപ മരിയ ജോർജ്, യൂണിയൻ പ്രസിഡന്റ് അതീഖ് അഹമ്മദ്, മോഹിത്, സൊഹൈൽ അഹമ്മദ്, അസിക വിഎം എന്നിവർക്കെതിരെയാണ് നടപടി. വൈസ് ചാൻസലറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾക്കെതിരെ പൊലീസും കേസെടുത്തു.

പ്രതികാര നടപടിയെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥി യൂണിയൻ ഫണ്ട് നൽകുന്നത് വൈകിക്കുന്നതിനും വാർഷികാഘോഷ പരിപാടിയായ ‘സുകൂൻ’ നടത്താൻ അനുവദിക്കാത്ത നടപടിയിലുമാണ് വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചത്. നടപടി നേരിട്ട വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പുകൾ അടക്കം തുലാസിലാണ്. എസ്എഫ്ഐയാണ് യൂണിവേഴ്‌സിറ്റി യൂണിയന് നേതൃത്വം നൽകുന്നത്. നടപടി നേരിടുന്ന വിദ്യാര്‍ത്ഥികളോട് ജൂലൈ ഒന്ന് മുതൽ ആറ് മാസത്തേക്ക് ക്ലാസിൽ കയറരുതെന്നും ഹോസ്റ്റൽ ഒഴിയണമെന്നും അഡ്‌മിനിസ്ട്രേഷൻ ആവശ്യപ്പെട്ടു. ഇത്തരം നടപടിയുണ്ടായാൽ വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് റദ്ദാക്കപ്പെടും.സസ്പെൻഷനിലായ രണ്ട് പേർ ജെആർഎഫ് സ്കോളർമാരാണ്. ഒരാൾ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ്. മറ്റ് രണ്ട് പേര്‍ പിഎച്ച്‌ഡി കോഴ്‌സ് ചെയ്യുന്നവരാണ്.

ഫെലോഷിപ്പുകൾ കിട്ടുന്നവർക്ക് അത് റദ്ദാക്കപ്പെടുകയും പിഎച്ച്ഡി കോഴ്സ് വർക്ക് ചെയ്യുന്നവർക്ക് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും വിദ്യാർഥികൾ പറയുന്നു. നടപടി പിൻവലിക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് വിദ്യാർത്ഥികളുടെ പ്രഖ്യാപനം.