Kerala

എൻഐഎക്ക് കനത്ത തിരിച്ചടി; രാജ്രദ്രോഹ കേസിലും ശ്രീനിവാസൻ വധക്കേസിലുമായി 17 പ്രതികൾക്ക് ജാമ്യം

Spread the love

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഐഎക്ക് കനത്ത തിരിച്ചടി. സംഘടനാ നിരോധനത്തിന് അടിസ്ഥാനമായ രാജ്രദ്രോഹ കേസിലും പാലക്കാട് ശ്രീനിവാസൻ വധക്കേസിലുമായി 17 പ്രതികൾക്ക് ജാമ്യം ലഭിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ജാമ്യമനുവദിച്ചത്.

പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത RC 02/2022 എന്ന കേസിലെ വിവിധ ജാമ്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതിൽ രാജ്യദ്രോഹ കേസിൽ പ്രതികളായ 14 പേർ നൽകിയ ഹർജിയിൽ 8 പേർക്ക് ജാമ്യം ലഭിച്ചു. പാലക്കാട് ശ്രീനിവാസൻ കേസിൽ 12 പേരാണ് അപേക്ഷ നൽകിയത്. 9 പേർക്ക് കോടതി ജാമ്യമനുവദിച്ചു. പിഎഫ്ഐ മുതിർന്ന നേതാക്കളായ കരമന അഷ്റഫ് മൗലവി, അബ്ദുൾ സത്താർ, അബ്ദുൾ റൗഫ് എന്നിവരടക്കം 9 പേരുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി.

അതേസമയം ജാമ്യം നേടിയ പ്രതികൾ ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂവെന്നാണ് നിർദ്ദേശം. മൊബൈൽ ഫോൺ നമ്പർ എൻഐഎ അന്വേഷണ ഉദ്യോഗസ്ഥന് നൽകണം. പ്രതികളുടെ മൊബൈലിൽ ലൊക്കേഷൻ എപ്പോഴും ഓൺ ആയിരിക്കണം. പ്രതികളുടെ ലൊക്കേഷൻ എൻഐഎയ്ക്ക് തിരിച്ചറിയാനാവണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. 2022 സെപ്തംബർ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറക്കിയത്.