Kerala

പ്ലസ് വൺ സീറ്റ്; അധിക ബാച്ചുകൾ അനുവദിക്കുമെന്ന സർക്കാർ ഉറപ്പിനെ മുഖവിലക്കെടുക്കുന്നു: കെ.എസ്.യു

Spread the love

കെ.എസ്.യുവിൻ്റെയും മറ്റ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെയും നിരന്തരമായ സമരങ്ങളെ തുടർന്ന് സമ്മർദ്ദത്തിലായ സർക്കാർ മലബാർ മേഖലയുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് വേണ്ടി സമിതി രൂപീകരിച്ച് ആവശ്യമായ അധിക ബാച്ചുകൾ അനുവദിക്കാമെന്ന് ഉറപ്പു നൽകിയതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഇക്കാര്യത്തിൽ മന്ത്രി നൽകിയ ഉറപ്പ് മുഖവിലക്കെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.മലബാറിലെ സീറ്റ് കുറവ് ഉണ്ടെന്ന് മന്ത്രി സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

സമാനതകളില്ലാത്ത പ്രതിഷേധ സമരങ്ങളാണ് കെ.എസ്.യു ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകൾ കേരളത്തിലുടനീളം സംഘടിപ്പിച്ചത്.വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ചയിൽ കെ.എസ്.യു പ്രധാനമായും 4 ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. മുഴുവൻ വിദ്യാർത്ഥികൾക്കും അഡ്മിഷൻ നൽകാൻ അധിക ബാച്ച് അനുവദിക്കുക, എല്ലാ വർഷവും നടത്തി വരുന്ന മാർജിനൽ ഇൻക്രിസ് എന്ന പ്രഹസന പരിപാടി അവസാനിപ്പിക്കണം, ഓപ്പൺ സ്കൂൾ അഡ്മിഷനുകൾ സപ്ലിമെൻ്ററി ഫലം പുറത്തു വന്ന ശേഷം മാത്രം ആരംഭിക്കുക, താലൂക്ക് അടിസ്ഥാനത്തിൽ ഒരു യൂണിറ്റായി കണക്കാക്കി ഏകജാലക സംവിധാനത്തെ മാറ്റണം തുടങ്ങിയവയാണ്.മലബാറിലെ സീറ്റ് പ്രതിസന്ധിയിൽ

പെർമനന്റ് സൊലൂഷൻ വേണം, ഏകജാലക പ്രക്രിയയിലെ പോരായ്മ സർക്കാറിന് മുന്നിൽവെച്ചിട്ടുണ്ടെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

മലബാറിലെ സീറ്റ് കുറവ് ഉണ്ടെന്ന് മന്ത്രി സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നു. വിഷയത്തെ കുറിച്ച് പഠിക്കാൻ രണ്ടംഗ സമിതിയെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി ജോയിൻ്റ് ഡയറക്ടർ, മലപ്പുറം ആർഡിഡി എന്നിവരാണ് സമിതി അംഗങ്ങൾ. ഇവർ ജൂലൈ അഞ്ചിനാണ് റിപ്പോർട്ട് നൽകുക.

വിഷയത്തിൽ വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുമെന്ന് കരുതുന്നതായും, അല്ലാത്തപക്ഷം തുടർസമര പരിപാടികൾ കേരളത്തിലുടനീളം സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.