Kerala

ISRO അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞ് തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ 35കാരി ഹണി ട്രാപ്പിൽ കുടുക്കി

Spread the love

കാസറഗോഡ് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി യുവാക്കളെ മുപ്പത്തിയഞ്ചുകാരി ഹണി ട്രാപ്പിൽ കുടുക്കിയതായി പരാതി. കാസർഗോഡ് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിന് എതിരെ പൊലീസ് കേസെടുത്തു. ഐഎസ്ആർഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്

പുല്ലൂർ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. ഐ എസ് ആർ ഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവർക്കും വിവാഹ വാഗ്ദാനം നൽകി.

കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പോലീസുകാരിൽ പലരും വിവരം മറച്ചു വച്ചു. പെരിയ സ്വദേശിയായ യുവാവിന്റെ അമ്മയുടെ സ്വർണ്ണമാലയും യുവതി തട്ടിയെടുത്തു. ജയിലിലായ യുവാവിൽ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരൻ തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്.

വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതിയ്ക്കെതിരെ മേൽപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.