Kerala

പെന്‍ഷൻ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു

Spread the love

പെന്‍ഷൻ തട്ടിപ്പ് കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. മലപ്പുറം ആലംകോട് പഞ്ചായത്ത് അംഗം ഹക്കീം പെരുമുക്ക് ആണ് രാജി വെച്ചത്. ഒളിവിൽ കഴിയുന്ന ഹക്കീം പെരുമുക്ക് തപാൽ മുഖേനയാണ് പഞ്ചായത്ത് ഓഫീസിലേക്ക് രാജി കത്ത് അയച്ചത്.
യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി ആയിരുന്ന ഹക്കീം പെരുമുക്കിനെ കഴിഞ്ഞ ദിവസം പാർട്ടി പുറത്താക്കിയിരുന്നു.

ഹക്കീം പെരുമുക്ക് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായാണ് പരാതി. മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷനാണ് ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. അബ്ദുള്ള 2019 ഡിസംബര്‍ 17 ന് മരിച്ചിരുന്നു. സമയ ബന്ധിതമായി കുടുംബം പഞ്ചായത്തില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. സര്‍ട്ടിഫിക്കറ്റിനായി വാര്‍ഡ് മെമ്പര്‍കൂടിയായ ഹക്കീമിനെ സമീപിച്ചെങ്കിലും തടസ്സങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറി. സംശയം തോന്നിയതോടെയാണ് കുടുംബം വിവരാവകാശം നല്‍കിയത്. 2020 സെപ്റ്റംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിയതായി വിവരാവകാശ രേഖയില്‍ വ്യക്തമായി. 2019 ഒക്ടോബര്‍ മുതല്‍ പെന്‍ഷന് വീട്ടില്‍ ലഭിച്ചിട്ടുമില്ല. മെബര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയിരുന്നു. പെന്‍ഷന് തട്ടിപ്പ് വിവരം പുറത്ത് കൊണ്ട് വന്നത്.

ചങ്ങരംകുളം പോലീസിനു ലഭിച്ച മൂന്നു പരാതികളിൽ ജാമ്യംലഭിക്കാത്ത വകുപ്പുചുമത്തി കേസെടുത്ത ഹക്കീമിനെ പിടികൂടാൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഹക്കീം പെരുമുക്കിനെ കോൺഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണെന്ന് സി.പിഐ.എം ആരോപിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച കേസിൽ ഹക്കീം ഒളിവിലാണെന്നും വാർഡിൽ നടക്കേണ്ട വികസനപ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.