Kerala

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി

Spread the love

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ കോടതിയിൽ ഹാജരാക്കി. വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് യുവതിയെ വക്കീലിന് ഒപ്പം പൊലീസ് വിട്ടയച്ചു. യുവതിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

യുവതി ഡൽഹിക്ക് തിരികെ പോയി, ഇന്നലെ രാത്രി തന്നെ യുവതിയെ മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയിരുന്നു. രാത്രി എട്ടരയോടെയാണ് പെൺകുട്ടി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. ഇതിനുശേഷം പെൺകുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുൻപാണു യുവതി വീട്ടിൽനിന്നു പോയത്. പിന്നാലെ പരാതിയിലെ ആരോപണങ്ങൾ കള്ളമാണെന്നും തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി യുവതി സമൂഹമാധ്യമത്തിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.

ബന്ധുക്കളുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ആരുടെയോ സമ്മർദനത്തിനു വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്. പല ലോക്കേഷനുകളിൽ നിന്നായാണ് യുവതി മൂന്ന് വിഡിയോകളും അപ് ലോഡ് ചെയ്തതെന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.