Kerala

മൂന്നാറിൽ 2000 കോടിയുടെ അനധികൃത ഭൂമി ഇടപാട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി; കളക്ടര്‍ക്കെതിരെ നടപടി മാറ്റിവച്ചു

Spread the love

ഇടുക്കി: മൂന്നാറിൽ 2000 കോടി രൂപയിൽ കുറയാത്ത അനധികൃത ഭൂമി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് കേരള ഹൈക്കോടതി. ഏലം കുത്തകപ്പാട്ട ഭൂമിയിൽ റിസോ‍ർട്ടുകൾക്ക് അനുമതി നൽകിയത് സംബന്ധിച്ച ഹര്‍ജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഇത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പള്ളിവാസലിലെ മകയിരം റിസോർട്ടിന് എൻഒസി നൽകിയ നടപടിയിൽ ജില്ലാ കലക്ടർക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചെങ്കിലും സർക്കാർ കൂടുതൽ രേഖകൾ ഹാജരാക്കിയതോടെ നടപടി മാറ്റിവെച്ചു.

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കും നി‍ർമാണങ്ങൾക്കുമെതിരെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയുടെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 2000 കോടിയോളം രൂപയുടെ അനധികൃത നിർമാണങ്ങൾ നടന്നിട്ടും ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തത് രാഷ്ടീയക്കാർ ഉൾപ്പെട്ടതുകൊണ്ടല്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു. ദേവികുളം മുൻ ഡപ്യൂട്ടി തഹസിൽദാർ എഐ രവീന്ദ്രൻ 534 വ്യാജ പട്ടയങ്ങൾ നൽകിയത് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. രവീന്ദ്രനെതിരെ വിജിലൻസ് അന്വേഷിച്ചതാണെന്നും അനധികൃത സമ്പാദ്യം കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ മറുപടി നൽകി. ഗൂഢാലോചനക്കൊപ്പം അഴിമതി നിരോധന വകുപ്പിലെ വകുപ്പുകൾ കൂടി ചേർത്ത് പുനരന്വേഷണ സാധ്യതയാണ് തേടുന്നതെന്ന് കോടതി മറുപടി നൽകി. പള്ളിവാസിലിലെ മകയിരം റിസോർട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർക്കെതിരെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷണത്തിന് കോടതി നിർദേശിച്ചെങ്കിലും കലക്ടറുടെ ഇടപെടൽ സർക്കാർ കൂടുതൽ രേഖകൾ ഹാജരാക്കിയതോടെ നടപടി മാറ്റിവെച്ചു.