National

എക്സിറ്റ്‍പോളുകൾ പിഴച്ചു, നിറം മങ്ങി എൻഡിഎ; തകർന്നടിഞ്ഞ് ഓഹരിവിപണി, കൂപ്പുകുത്തി അദാനി ഓഹരികൾ

Spread the love

മുംബൈ: ഇന്ത്യയിലെ 2024 ലെ പൊതു തിരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലത്തിനായി നിക്ഷേപകർ കാത്തിരിക്കെ രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ ഓഹരി വിപണി. എൻഎസ്ഇ നിഫ്റ്റി 7.66% ഇടിഞ്ഞ് 21,481.80 ൽ എത്തി. 14 ലക്ഷം കോടി രൂപയോളം നിക്ഷേപകർക്ക് നഷ്ടം വന്നതായാണ് റിപ്പോർട്ട്. നിഫ്റ്റി 50-ലെ കമ്പനികളുടെ മൊത്തം വിപണി മൂലധനം ഉച്ചയ്ക്ക് 12:13 വരെ 14.46 ലക്ഷം കോടി രൂപ കുറഞ്ഞ് 171.16 ലക്ഷം കോടി രൂപയായി.

ആദ്യ വ്യാപാരത്തിൽ, 2020 ഫെബ്രുവരി 23 ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയെ ഓഹരി വിപണി നേരിടുകയാണ്. എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് ശേഷം നിഫ്റ്റി മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ് നടത്തിയിരുന്നു. സഖ്യകക്ഷികളും പാർലമെൻ്റിൻ്റെ അധോസഭയിലെ 543 സീറ്റുകളിൽ 350-ലധികം സീറ്റുകൾ നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചിച്ചതിന് ശേഷം നിഫ്റ്റി കുതിച്ചു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങളും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 8.2% ജിഡിപി വളർച്ച, ജിഎസ്ടി കളക്ഷനുകളിൽ 10% വർദ്ധനവ് തുടങ്ങിയ പോസിറ്റീവ് ആയുള്ള സാമ്പത്തിക പ്രവചനങ്ങളും പുറത്തുവന്നതോടെ നിഫ്റ്റി ഇന്നലെ കുതിച്ചുയർന്നു. എണ്ണവില കുറയുന്നതും വിപണിയെ സ്വാധീനിച്ചിരുന്നു.

അദാനി ഗ്രൂപ്പ് ഓഹരികൾ 11 ശതമാനമാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 18 ശതമാനം നേട്ടമാണ് അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള വിപണി മൂല്യം 1.4 ലക്ഷം കോടിയാണ് വര്‍ധിച്ചത്. ഇതോടെ അദാനി ഗ്രൂപ്പിന്‍റെ ആകെ വിപണി മൂല്യം 20 ലക്ഷം കോടിയായി. അദാനി പവര്‍ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ച ഓഹരികളിലൊന്ന് . വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 18 ശതമാനത്തോളം നേട്ടമാണ് അദാനി പവറിന്‍റെ ഓഹരികളിലുണ്ടായത്. അദാനി ഗ്രീന്‍, അദാനി പോര്‍ട്സ് എന്നീ ഓഹരികളിലും വന്‍ കുതിപ്പുണ്ടായി. അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, അംബുജ സിമന്റ്സ്, എസിസി, എൻഡിടിവി എന്നിവ 3 ശതമാനത്തിനും 16 ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി.