National

വൈറലായ വീഡിയോ: കാര്‍ ഇടിച്ചില്ല, നടി മദ്യപിച്ചിരുന്നില്ല; രവീണയുടെ ഭാഗത്ത് തെറ്റില്ലെന്ന് മുംബൈ പൊലീസ്

Spread the love

മുംബൈ: നടി രവീണ ടണ്ടനെതിരെ ഖാർ പോലീസില്‍ ശനിയാഴ്ച ചിലര്‍ നല്‍കിയ പരാതിയില്‍ വിശദീകരണവുമായി മുംബൈ പോലീസ് രംഗത്ത്. പരാതിയില്‍ രവീണ മദ്യപിച്ചിരുന്നു എന്ന ആരോപണം തെറ്റാണെന്ന് മുംബൈ പൊലീസ് ഞായറാഴ്ച വ്യക്തമാക്കി. കേസിൽ പരാതിക്കാരി തെറ്റായ പരാതി നൽകിയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് രവീണയുടെ കാർ ആരെയും ഇടിച്ചിട്ടില്ലെന്നും അവർ മദ്യപിച്ചിട്ടില്ലെന്നും കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.

മുംബൈ ആസ്ഥാനമായുള്ള ഒരു ദിനപത്രത്തോട് സംസാരിക്കവെ സോൺ 9 ലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രാജ്തിലക് റോഷൻ പരാതി വ്യാജമാണെന്ന് പറഞ്ഞു.

“സംഭവം നടന്ന ഇടത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ഞങ്ങൾ പരിശോധിച്ചു. പരാതിക്കാരിയായ സ്ത്രീയുടെ കുടുംബം റോഡ് മുറിച്ചുകടക്കുമ്പോൾ നടിയുടെ ഡ്രൈവർ കാർ റിവേഴ്സ് എടുക്കുകയായിരുന്നു. അവരെ ഇടിക്കും എന്ന അവസ്ഥയില്‍ ഡ്രൈവര്‍ പെട്ടെന്ന് കാര്‍ വെട്ടിച്ച് മാറ്റിയിരുന്നു. എന്നാല്‍ പരാതിക്കാര്‍ കാര്‍ തടഞ്ഞു. കാറിന് പിന്നിൽ ആളുകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് കാർ ഡ്രൈവറോട് പറഞ്ഞു. ഇങ്ങനെയാണ് തര്‍ക്കം ആരംഭിച്ചത്”ഒരു ദിനപത്രത്തോട് സംസാരിക്കവെ ഡിസിപി പറഞ്ഞു.

ഈ തർക്കം മോശമായ ഭാഷ ഉപയോഗിച്ച് രൂക്ഷമായതോടെ രവീണ പുറത്തിറങ്ങി കാര്യങ്ങള്‍ തിരക്കി. ഒപ്പം ആൾക്കൂട്ടത്തിൽ നിന്ന് ഡ്രൈവറെ രക്ഷിക്കാനും നടി ശ്രമിച്ചു. എന്നാല്‍ ആൾക്കൂട്ടം അവരെയുപം ഉപദ്രവിക്കാൻ തുടങ്ങി. രവീണ ടണ്ടനും പരാതിക്കാരായ കുടുംബവും ഖാർ പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകിയെങ്കിലും. പിന്നീട്, പരാതികളൊന്നും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് ഇരുവരും കത്തും നൽകി” ഡിസിപി രാജ്തിലക് റോഷൻ വിശദീകരിച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കൊന്നും പറ്റിയില്ലെന്നും ഡിസിപി വ്യക്തമാക്കി. അതേ സമയം പൊലീസിന്‍റെ ഈ പ്രസ്താവനയുടെ സ്ക്രീന്‍ ഷോട്ട് നടി രവീണ ടണ്ടനും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രവീണ ടണ്ടനെ ഒരുകൂട്ടം വളയുന്നതും നടി എന്നെ അടിക്കരുതെന്ന് പറയുന്നതുമായ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് വിശദീകരണം വന്നത്. നടി മദ്യപിച്ചിരുന്നു എന്നതടക്കം ആരോപണം വന്നിരുന്നു.