Kerala

20ാമത് പി. കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Spread the love

സാഹിത്യകാരൻ പി കേശവദേവിന്റെ പേരിലുള്ള കേശവദേവ് സാഹിത്യ-ഡയാബസ്ക്രീൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിഖ്യാത തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ അടൂർ ഗോപാലകൃഷ്ണനാണ് പി. കേശവദേവ് സാഹിത്യ പുരസ്‌കാരം. അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്രരംഗത്തു തിളങ്ങി നിൽക്കുന്ന അതുല്യപ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. പതിനൊന്ന് ഫീച്ചർ ഫിലിമുകളും മുപ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻ്ററികളും തിരക്കഥയെഴുതി സംവിധാനം ചെയ്തു. ആദ്യ ചിത്രമായ ‘സ്വയംവര’ത്തിലൂടെ 1970-കളിൽ മലയാളചലച്ചിത്ര രംഗത്തിൽ ഒരു പുതിയ തരംഗത്തിനു തുടക്കമിട്ടു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, മതിലുകൾ, അനന്തരം, വിധേയൻ, കഥാപുരുഷൻ എന്നിവ അടൂർ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറ്റു പ്രധാനപ്പെട്ട ചിത്രങ്ങളാണ്. ഇന്ത്യൻ സിനിമയിലെ അമൂല്യമായ സംഭാവനകൾക്കായി രാജ്യവും സംസ്ഥാനവും നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു

പ്രശസ്‌ത മനഃശാസ്ത്രജ്ഞൻ, ഡോ.സി ജെ ജോണിനാണ് ഈ വർഷത്തെ കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം
ശാസ്ത്ര വിഷയത്തിൽ, വിവിധ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കായി ആരോഗ്യവിദ്യാഭ്യാസം വർഷങ്ങളായി നൽകി തുടർന്നുവരുന്നതിനാണ് ഈ പുരസ്‌കാരം. ക്ലിനിക്കൽ സൈക്യാട്രിയിൽ നാൽപ്പതു വർഷത്തെ അനുഭവപാടവമുള്ള ഡോ.സി ജെ ജോൺ നിലവിൽ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റാണ്. മനസ്സിൻ്റെ കാണാക്കയങ്ങൾ, കുട്ടികൾ എന്താ ഇങ്ങനെ?, കൗമാരം കരുത്തോടെ കരുതലോടെ, ഉൽക്കാടുകൾ ഉലയുമ്പോൾ (റേഡിയോ നാടക സമാഹാരം) സിനിമാ കാഴ്ചകൾ മനഃശാസ്ത്ര കണ്ണിലൂടെ, മരുന്നും മന്ത്രവും കുറെ മനഃശാസ്ത്ര തന്ത്രങ്ങളും, കിറുക്കും കിറുക്കില്ലായ്മയും, ജീവിതവിജയത്തിന് മനഃശാസ്ത്രപാഠങ്ങൾ എന്നിങ്ങനെ ഒമ്പത് പുസ്തകങ്ങളും വിവിധ ജേണലുകളിൽ നിരവധി ശാസ്ത്ര ലേഖനങ്ങളും അദ്ദേഹത്തിൻ്റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊമ്പതു വർഷങ്ങളായി കൊച്ചിയിലെ ‘മൈത്രി’ എന്ന ആത്മഹത്യാ പ്രതിരോധ എൻജിഒ-യുടെ സ്ഥാപകനും ഉപദേശകനുമാണ് അദ്ദേഹം.

അൻപതിനായിരം രൂപയും ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം.

ജീവസ്സുറ്റ നിരവധി കഥാപാത്രങ്ങളുടെ വ്യത്യസ്തമായ ആവിഷ്കാരത്തിലൂടെ മലയാള സാഹിത്യത്തിൽ തൻ്റേതായ വ്യക്തി മുദ്ര പതിപിച്ച വിപ്ലവകാരിയും മനുഷ്യസ്നേഹിയുമായ പി.കേശവദേവിൻ്റെ പേരിൽ കഴിഞ്ഞ 19 വർഷങ്ങളായി നൽകിവരുന്ന പുരസ്കാരങ്ങളാണ് കേശവദേവ് സാഹിത്യ-ഡയാബസ്ക്രീൻ പുരസ്‌കാരങ്ങൾ.

ജൂൺ 12ന് വൈകിട്ട് തിരുവനന്തപുരം മുടവൻമുകളിലുള്ള പി.കേശവദേവ് ഹാളിൽ വച്ച് നടക്കുന്ന പി.കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും. പി.കേശവദേവ് ട്രസ്റ്റ്, മാനേജിങ് ട്രസ്റ്റി, ഡോ.ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്‌കാര കമ്മിറ്റി ചെയർപേഴ്സൺ, ഡോ.ജോർജ് ഓണക്കൂർ, ആരോഗ്യ-വിദ്യാഭ്യാസ പുരസ്‌കാര കമ്മിറ്റി ചെയർപേഴ്സൺ, ഡോ.ബാലഗോപാൽ പി ജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.