Kerala

അവയവക്കടത്ത് കേസ്; പ്രധാനപ്രതി ഹൈദരാബാദിൽ പിടിയിൽ

Spread the love

കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.

ഹൈദ​രാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. നാലാമത്തെ പ്രതിയായി കണക്കാക്കുന്നത് കൊച്ചി സ്വദേശിയായ മധുവാണ്. ഇയാൾ നിലവിൽ ഇറാനിലാണ്. മധുവിനെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സജിത്തായിരുന്നു.