Kerala

ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോയിൽ കുട്ടിയെ പീഡിപ്പിച്ച സംഭവം: 50കാരന് 40 വർഷം കഠിന തടവ്

Spread the love

പെരിന്തൽമണ്ണ: ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഡ്രൈവർക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൽപ്പകഞ്ചേരി കന്മനം തുവ്വക്കാട് കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫയ്ക്കാണ് (50) കോടതി ശിക്ഷ വിധിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജാണ് വിധി പറഞ്ഞത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.

2021 ജനുവരി 11നാണ് സംഭവം. മാലാപറമ്പിലെ ആശുപത്രിക്ക് മുൻവശം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി പെരിന്തൽമണ്ണ പൊലീസാണ് കേസെടുത്തത്. ഇൻസ്പെക്ടറായിരുന്ന സജിൻ ശശി, സി കെ നാസർ, കൽപ്പകഞ്ചേരി ഇൻസ്പെക്ടർ റിയാസ് രാജ, എസ്ഐമാരായ ഹേമലത, എസ് കെ പ്രിയൻ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സപ്ന പി പരമേശ്വരത്ത് ഹാജരായി.