Kerala

പെരിയ ഇരട്ടകൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത സംഭവം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്

Spread the love

പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കെ പി സി സി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്നും അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കൈമാറും.

കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതാണ് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പൊട്ടിത്തെറിയ്ക്ക് വഴി വെച്ചത്. സംഭവത്തില്‍ നടപടി നേരിട്ടതോടെ കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ളവരും കൂടെ ഉണ്ടായിരുന്നെന്ന് പെരിയ മണ്ഡലം പ്രസിഡന്റ് ആയിരുന്ന പ്രമോദ് പെരിയ തുറന്നടിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി വിമര്‍ശനമുന്നയിച്ചതോടെ ഇത് പരസ്യ പോരിലേക്ക് വഴി മാറി.. ഇതോടെയാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ടംഗ കമ്മീഷനെ വിഷയം പഠിക്കാന്‍ നിയോഗിച്ചത്.

കെപിസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യണ്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. വിവാഹ ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ്‌നേതാക്കളുടെ നടപടി മാപ്പര്‍ഹിക്കാത്ത കുറ്റമെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും മാതാപിതാക്കളുമായി കമ്മീഷന്‍ അംഗങ്ങള്‍ സംസാരിക്കും. ഇത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ കമ്മീഷന്റെ നീക്കം.