Kerala

ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം പ്രതിഭാ റായിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

Spread the love

ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ജ്ഞാനപീഠ ജേതാവും ഒറിയ എഴത്തുകാരിയുമായ പ്രതിഭാ റായിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. സാഹിത്യ രംഗത്തെ മാത്രമല്ല കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ പ്രധാനി കൂടിയായിരുന്നു ഒ.എന്‍.വി കുറുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.

കവി ഒഎന്‍വി കുറുപ്പിന്റെ സ്മരണയ്ക്കായി ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നല്‍കുന്നതാണ് ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം. ഒ.എന്‍.വിയുടെ 93-ാം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘടാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കവിതയ്ക്കും സാഹിത്യരംഗത്തും എന്ന പോലെ കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിന്റെ നായകരില്‍ ഒരാളായിരുന്നു ഒ.എന്‍.വിയെന്നും വിദ്യാര്‍ത്ഥി ജീവിതം മുതലേ അചഞ്ചലമായ നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും പുരസ്‌കാരം സമ്മാനിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

മതവും രാഷ്ട്രീയവും ജനങ്ങളെ വിഭജിക്കുന്നുവെന്ന് പുരസ്‌കാരം സ്വീകരിച്ച് പ്രതിഭാ റായ് പ്രതികരിച്ചു. സാഹിത്യമാണ് ജനങ്ങളെ ഒന്നിപ്പിക്കുന്നത്. വിവിധ ഭാഷകള്‍ ഇന്ത്യുടെ ദൗര്‍ബല്യമല്ല ശക്തിയാണെന്നും അവര്‍ പറഞ്ഞു.യുവസാഹിത്യ പുരസ്‌കാരം ദുര്‍ഗാ പ്രസാദിനും മുഖ്യമന്ത്രി സമ്മാനിച്ചു. രാത്രിയില്‍ അച്ചാങ്കര എന്ന കാവ്യസമാഹാരത്തിനാണ് അവാര്‍ഡ്. അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ പുരസ്‌കാര ശില്‍പം രൂപകല്‍പനചെയ്ത ബാലന്‍ നമ്പ്യാരെ ആദരിച്ചു.