Kerala

അവയവക്കച്ചവട കേസ്; അന്വേഷണം തമിഴ്‌നാട്ടിലേക്ക്; ഇരകളെ തേടി അന്വേഷണസംഘം

Spread the love

അവയവക്കച്ചവട കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. അവയവക്കടത്തിൽ കൂടുതൽ ഇരകളെ കണ്ടെത്താനാണ് അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് തിരിക്കുന്നത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഘത്തിലെ കണ്ണികൾ തമിഴ്‌നാട്ടിൽ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ബെംഗളൂരുവിലും ഹൈദരാബാദിലും ആവശ്യമെങ്കിൽ പരിശോധന നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. കൊച്ചി സ്വദേശിയായ മധു കേസിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് കൂടുതൽ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

അവയവക്കടത്ത് കേസിൽ ഒരാൾകൂടി അറസ്റ്റിലായിിരുന്നു. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. സംഘത്തിന്റെ സാമ്പത്തിക ഇടാപാടുകൾ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സാബിത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതോടെയാണ് സജിത്തിലേക്ക് പോലീസ് എത്തിയത്. സാബിത്തിന്റെ അറസ്റ്റോടെയാണ് അവയവക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് അവയവക്കടത്ത് സംഘം പ്രവർത്തിച്ചിരുന്നത്.

കേസ് ആലുവ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ നേരത്തേ പത്തംഗസംഘമാണ് അന്വേഷിക്കുന്നത്. കേസിൽ പിടിയിലായ പ്രതി സാബിത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘമാണ് അവയവക്കടത്തിനു പിന്നിലെന്നാണ് സാബിത്തിൽനിന്ന് ലഭിച്ച വിവരം.