National

തട്ടിപ്പുകാരുടെ 16 ലക്ഷം കോടി വായ്പാതുക മോദി എഴുതിത്തള്ളി; ഹിമാചലിലെ മഴദുരിതത്തിന് നേരെ കണ്ണടച്ചു; വിമര്‍ശിച്ച് രാഹുല്‍

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോദി 22 പേരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും എന്നാല്‍ ഹിമാചല്‍ പ്രദേശിലെ മഴക്കെടുതിയിലെ ദുരിതം നേരിടാന്‍ ഇതുവരെ 9000 കോടി നല്‍കാന്‍ സാധിച്ചില്ലെന്നുമാണ് വിമര്‍ശനം.

സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്ര പ്രളയസഹായം ദുരുപയോഗം ചെയ്‌തെന്ന് മോദി ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന.

നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോഴെല്ലാം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരിവില ഉയരുകയാണെന്നും രാഹുല്‍ പരിഹസിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ പറഞ്ഞു. താഴില്‍ രഹിതരമായ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ വകുപ്പുകളിലെ 30 ലക്ഷത്തോളം ഒഴിവുകള്‍ നികത്തും. ഭരണഘടന ഇല്ലാതാക്കുമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിയിലൂടെയും സമ്പത്തിലൂടെയും ഹിമാചല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് മോദി തന്റെ റാലികളില്‍ തുറന്ന് പറയുകയുണ്ടായി. ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കില്ലെന്ന് മാണ്ഡിയില്‍ മോദി നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. നോട്ട് നിരോധനത്തിലൂടെയും ജിഎസ്ടി നടപ്പാക്കിയതിലൂടെയും ചെറുകിട ഇടത്തരം ബിസിനസുകളെ ഇല്ലാതാക്കിയും അദാനിയെപ്പോലുള്ളവരെ സഹായിച്ചും രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയാണ് മോദി ചെയ്തതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.