Kerala

മന്ത്രിയുടെ വാദം പൊളിയുന്നു; ബാറുടമകളുമായി ചർച്ച നടന്നു; ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി

Spread the love

മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന എക്‌സൈസ് മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു. ബാറുടമകളുമായി ചർച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ബാറുടമകൾ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത ബാറുടമകൾ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു

മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടർ വിളിച്ച യോഗത്തിലാണ് ബാറുടമകൾ പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. യോഗത്തിന്റെ ഏക അജണ്ട മദ്യനയ മാറ്റമായിരുന്നു. .യോഗ വിവരം അറിയിച്ച് ഓൺലൈൻ ലിങ്ക് നൽകി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഇമെയിൽ അയച്ചിരുന്നു. ബാറുടമകൾ, ഹോംസ്‌റ്റേ ഉടമകൾ തുടങ്ങിയവരാണ് നയമാറ്റത്തിനുള്ള നിർദേശം നൽകാനുള്ള യോഗത്തിൽ പങ്കെടുത്തത്. യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഫെറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേർന്നത്.

അതേസമയം അനിമോന്റെ ശബ്ദരേഖയിൽ എക്‌സൈസ് ഇന്റലിജൻസ് രഹസ്യ അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയുടം ആധികാരികത, ഏത് സാഹാചര്യത്തിൽ എന്നടക്കമുള്ള കാര്യങ്ങളാണ് എക്‌സൈസ് ഇന്റലിജൻസ് പരിശോധിക്കുന്നത്. കോഴ ആരോപണത്തിൽ നാളെ മുതൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ടൂറിസം യോഗത്തിൽ ബാറുടമകൾ പങ്കെടുത്ത വിവരങ്ങൾ പുറത്തുവരുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണസഘം അനിമോന്റെയടക്കം മൊഴി രേഖപ്പെടുത്തും. കേസെടുത്തുള്ള അന്വേഷണം ആയിരിക്കില്ല. പ്രാഥമിക അന്വേഷണത്തിൽ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും പണം ആർക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും. ശബ്ദസന്ദേശത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംസ്ഥാനത്തെ മദ്യനയത്തിൽ ഇളവ് പ്രഖ്യാപിക്കണമെങ്കിൽ ബാറുടമകൾ കോഴ നൽകണമെന്ന ശബ്ദസന്ദേശമാണ് അനിമോൻ പുറത്തുവിട്ടത്.