Kerala

പെരിയാറിലെ മത്സ്യക്കുരുതി; വെള്ളത്തിൽ അപകടകരമായ അളവിൽ രാസവസ്തുക്കള്‍, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Spread the love

കൊച്ചി:പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസിന്‍റെ പഠന സമിതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിശോധനയില്‍ വെള്ളത്തില്‍ അപകടകരമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ വെള്ളത്തില്‍ അപകടകരമായ അളവില്‍ അമോണിയയും സല്‍ഫൈഡും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. പെരിയാറിലെ വെള്ളത്തില്‍ ഇത്രയധികം അളവില്‍ രാസവസ്തുക്കള്‍ എങ്ങനെ എത്തിയെന്നും എവിടെ നിന്ന് എത്തിയെന്നും അറിയാൻ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചതെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാസവസ്തുക്കളുടെ സാന്നിധ്യത്തിന് പുറമെ വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് വളരെ കുറവായിരുന്നുവെന്നും സമിതി കണ്ടെത്തി. ചത്ത മത്സ്യത്തിന്‍റെ ആന്തരിക അവയവങ്ങളിൽ രാസവസ്തു സാന്നിധ്യം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓക്സിജൻ പോരായ്മ മാത്രമല്ല കുരുതിക്ക് കാരണമായതെന്നാണ് രാസവസ്തുവിന്‍റെ സാന്നിധ്യം വ്യക്തമാക്കുന്നത്.

അമോണിയയും സല്‍ഫൈഡും എത്തിയത് എവിടെ നിന്ന് എന്നറിയാൻ കൂട്ടായ പരിശോധന വേണം. അമോണിയ, സൾഫൈഡ് എന്നിവ കൂടിയ അളവിൽ പുറംതള്ളുന്നത് ഏത് വ്യവസായമെന്ന് കണ്ടെത്തണം, ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കണം എന്നീ ആവശ്യങ്ങളും റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്. ഹെവി മെറ്റൽ സാന്നിദ്ധ്യമറിയാൻ വിദഗ്ധ പരിശോധന തുടരുകയാണെന്നും ഇതടക്കം വിശദമായ പഠന റിപ്പോർട്ടിനുശേഷം രസവസ്തുക്കൾ എങ്ങനെ എത്തി എന്നതിൽ കൂടുതൽ വ്യക്തത വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതിനിടെ, പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് മന്ത്രി പി.രാജീവന്‍റെ വസതിയിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് വഴിയില്‍ ത‍ടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറച്ചിടാന്‍ ശ്രമിച്ചു.അതേസമയം, മത്സ്യങ്ങള്‍ ചത്തൊടുങ്ങിയ സംഭവത്തില്‍ കർഷകന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു. സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിലാണ് എലൂർ പൊലീസിന്‍റെ നടപടി. എലൂർ നഗരസഭയും പരാതി നൽകിയിരുന്നു. 7.5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്നാണ് കര്‍ഷകന്‍റെ പരാതി. ഇതിന് കാരണകരായവർക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമെന്നാണ് പിസിബി വിലയിരുത്തൽ. രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോർട്ട്‌. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി. സജീഷ് ജോയിക്ക് പകരം റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ.ഷിജുവിനെ ആണ് നിയമിച്ചത്.

മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമർശനമമാണ് പ്രദേശവാസികൾ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.