Kerala

പെരിയാറിലെ മത്സ്യക്കുരുതി; ആവശ്യങ്ങൾ അംഗീകരിച്ചു; പ്രതിഷേധം അവസാനിപ്പിച്ച് മത്സ്യക്കർഷകർ

Spread the love

പെരിയാറിലെ മത്സ്യക്കുരുതിയിൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം മത്സ്യക്കർഷകർ അവസാനിപ്പിച്ചു. മത്സ്യക്കർഷകരുടെ അഞ്ച് ആവശ്യങ്ങളും അം​ഗീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

നഷ്ട പരിഹാരത്തിന് ഇടപെടൽ നടത്താമെന്നും ഇത് സംബന്ധിച്ച് റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി. അഞ്ച് ദിവസത്തിനുള്ളിൽ ആവശ്യങ്ങളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ ശക്തമായിട്ടുള്ള പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് മത്സ്യക്കർഷകർ അറിയിച്ചു.

ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിൽ ചത്ത മീനുകളുമായെത്തി നാട്ടുകാരുടെ പ്രതിഷേധം. കുട്ടകളിലും ബക്കറ്റുകളിലും ചത്ത മീനുകളെ നിറച്ച് അവയെ ഓഫീസിനുള്ളിലേക്ക് എറിഞ്ഞുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മത്സ്യകർഷകരും കോൺഗ്രസും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസടക്കം പ്രതിഷേധത്തിനെത്തിയിരുന്നു.