National

അനിൽ അംബാനിക്ക് തിരിച്ചടി; 2,599 കോടി വേണമെന്ന് ഡിഎംആർസി

Spread the love

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് അടുത്ത തിരിച്ചടി. സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം 2,599 കോടി രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉപ കമ്പനിയായ ദില്ലി എയർപോർട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് അയച്ചു. മെയ് 20-ന് ഡിഎംആർസി അയച്ച കത്തിൽ, 15 ദിവസത്തിനുള്ളിൽ പണം തിരികെ നൽകുന്നതിൽ പരാജയപ്പെട്ടാൽ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുമെന്ന് ഡിഎംആർസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ 10 ന്, സുപ്രീം കോടതി അതിന്റെ 2021ലെ വിധി റദ്ദാക്കി ഡിഎംആർസി എന്തെങ്കിലും തുക നൽകിയിട്ടുണ്ടെങ്കിൽ അത് തിരികെ നൽകുന്നതിന് ഉത്തരവിടുകയായിരുന്നു. സുപ്രീം കോടതിയുടെ വിധിയെ തുടർന്ന്, ഡിഎംആർസി നൽതിയ തുകയുടെ കാര്യത്തിൽ ദില്ലി എയർപോർട്ട് മെട്രോ എക്സ്പ്രസിന് അവകാശം ഇല്ലെന്ന് മെയ് 20 ലെ കത്തിൽ പറയുന്നു.

റിലയൻസ് ഇൻഫ്രാസ്ട്രക്ചറും ഡിഎംആർസിയും തമ്മിൽ 2008-ൽ ദില്ലി എയർപോർട്ട് എക്സ്പ്രസിനായി ബിൽഡ്–ഓപ്പറേറ്റ്–ട്രാൻസ്ഫർ (ബിഒടി) അടിസ്ഥാനത്തിൽ ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ടതാണ് കേസ്. 2012-ൽ, യാത്രക്കാർക്ക് സുരക്ഷിതമല്ലാത്ത ഘടനാപരമായ വൈകല്യങ്ങൾ ചൂണ്ടിക്കാട്ടി റിലയൻസ് കരാർ റദ്ദാക്കുകയും ടെർമിനേഷൻ ഫീസും അനുബന്ധ ചെലവുകളും തേടാനുള്ള ആർബിട്രേഷൻ നിയമം പ്രയോഗിക്കുകയും ചെയ്തു. ആർബിട്രേഷൻ കേസിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വിജയിച്ചു. ഇതിന്റെ ഭാഗമായി 3,300 കോടി അടയ്ക്കുകയും ചെയ്തു. പിന്നീത് വിധിക്കെതിരെ ഡിഎംആർസിയുടെ അപ്പീലിൽ 7,687 കോടി രൂപ (പലിശയുൾപ്പെടെ) റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ സബ്സിഡിയറിക്ക് നൽകാനുള്ള ആർബിട്രേഷൻ വിധി ശരിവച്ച 2021 ലെ സ്വന്തം തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.