World

മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ ഇടക്കാല പ്രസിഡന്റാകും

Spread the love

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തോടെ മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ ഇടക്കാല പ്രസിഡന്റാകും. നിലവില്‍ ഇറാന്റെ വൈസ് പ്രസിഡന്റാണ് 68കാരനായ മൊഖ്ബര്‍. രാജ്യത്ത് അടിയന്തര മന്ത്രിസഭാ യോഗം ചേരുകയാണ്.

1955 സെപ്തംബര്‍ 1നാണ് മൊഖ്ബറിന്റെ ജനനം. റെയ്‌സിയെപ്പോലെ പരമോന്നത നേതാവ് ആത്തൊള്ള അലി ഖൊമേനിയുടെ അടുത്തയാളാണ് മൊഖ്ബറും. 2021ലാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് മൊഖ്ബര്‍ അടക്കമുള്ളവരെ 2010ല്‍ യൂറോപ്യന്‍ യൂണിയന്‍ പട്ടികയില്‍പ്പെടുത്തിയിരുന്നു. ഖൊമേനിയുമായുള്ള ബന്ധിപ്പിച്ചിട്ടുള്ള നിക്ഷേപ ഫണ്ടായ സെറ്റാഡിന്റെ തലവനായിരുന്നു മോഖ്ബര്‍. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും വില്‍ക്കുന്നതിനുമായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ അയത്തുള്ള റുഹോല്ല ഖൊമേനി സ്ഥാപിച്ചതാണ് സെറ്റാഡ്. ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച് പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിച്ചാല്‍, പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 50 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും നടത്തണം. 2025ലായിരുന്നു ഇനി ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

ഖുസെസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, മാനേജിംഗ് ഡയറക്ടര്‍, ഡെസ്ഫുള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, ഡിപ്രിവ്ഡ് ഫൗണ്ടേഷനുവേണ്ടിയുള്ള വാണിജ്യ, ഗതാഗത ഡെപ്യൂട്ടി മന്ത്രി, ഖുസെസ്താന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങളും മുഹമ്മദ്മുണ്ട്.