Kerala

ന്യായീകരണത്തിനും ബാലൻസിങ്ങിനും ശ്രമിക്കില്ല; ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് ഷാഫി പറമ്പിൽ

Spread the love

ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് വടകര യുഡിഎഫ് നേതാവ് ഷാഫി പറമ്പിൽ. എവിടെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളും ചിന്തയുമാണത്. ന്യായീകരണത്തിനും ബാലൻസിങ്ങിനും ശ്രമിക്കില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത തെറ്റായ പരാമർശമാണത്. രാഷ്ട്രീയ വിമർശനമാകാം. വനിതകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. പരാമർശം ദൗർഭാഗ്യകര്യമാണ്. പരിപാടിക്ക് പിന്നാലെ ആർഎംപി നേതാക്കളെ വിയോജിപ്പറിയിച്ചു. ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു.

പരാമർശത്തോട് ഒരിക്കലും യോജിക്കാനാവില്ല. പൊതുവേദിയിൽ മാത്രമല്ല, സ്വകാര്യ സംഭാഷണത്തിനും വരാൻ പാടില്ലാത്ത പരാമർശമാണ്. തെറ്റായ മനോനിലയുണ്ടെങ്കിൽ തിരുത്തണം. എല്ലാവർക്കും പാഠമാണിത്. വർഗീയ പ്രചാരണത്തിൽ കേസെടുക്കേണ്ടത് പൊലീസാണ്. വ്യാജ വർഗീയ വിദ്വേഷ പ്രചരണം നടന്നു. കാഫിർ പ്രയോഗം വ്യാജമായി നിർമ്മിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു.

കെ.എസ് ഹരിഹരൻ്റെ വിവാദ പ്രസ്താവന യു.ഡി.എഫ് അംഗീകരിക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. സ്ത്രീവിരുദ്ധമായ പരാമർശം പൂർണ്ണമായും തെറ്റാണ്. പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണം.

കെ.എസ് ഹരിഹരൻ്റെ പരാമർശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിഴവ് ബോധ്യപ്പെട്ട് നിർവാജ്യം ഖേദപ്രകടനം നടത്തിയ കെ.എസ് ഹരിഹരൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ സംഘാടകരെന്ന നിലയിൽ കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാംപയിനിലാണ് ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെഎസ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. കെകെ ശൈലജയെയും നടി മഞ്ജു വാര്യരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു പരാമർശം. പരിപാടിയുടെ ഉദ്ഘാടകനായ വി.ഡി സതീശനും വടകരയിലെ യു.ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും പരിപാടിയിൽ സന്നിഹിതയായിരുന്നു. കെ. കെ ശൈലജയ്ക്കെതിരായ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിനിടെയാണ് ഇത്തരം പരാമർശം ഹരിഹരൻ നടത്തിയത്.

പരാമർശത്തിൽ കെഎസ് ഹരിഹരൻ മാപ്പ് പറഞ്ഞിരുന്നു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഹരിഹരൻ്റെ മാപ്പപേക്ഷ. തെറ്റായ പരാമർശം നടത്തിയഹിൽ ഖേദിക്കുന്നു എന്നാണ് അദ്ദേഹത്തിൻ്റെ പോസ്റ്റ്.