Kerala

‘ഡ്രൈവറാണ് മോശമായി പെരുമാറിയത്, ആര്യക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ കൈകാര്യം ചെയ്യും’; വി.കെ സനോജ്

Spread the love

മേയർ ആര്യാ രാജേന്ദ്രനെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു. ആര്യ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും വികെ സനോജ് പറഞ്ഞു.
ലൈംഗിക അധിക്ഷേപമുണ്ടായാൽ ചോദ്യം ചെയ്യുക തന്നെ വേണം. തെമ്മാടികളെ ഇങ്ങനെ തന്നെയാണ് നേരിടേണ്ടത്.ആര്യയുടേത് ശരിയായ പ്രതികരണമാണെന്നും പെൺകുട്ടികൾ ആര്യ പ്രതികരിച്ച രീതിയിൽ തന്നെ പ്രതികരിക്കണമെന്നും വികെ സനോജ് പറഞ്ഞു.

മറ്റേതെങ്കിലും പെൺകുട്ടിയായിരുന്നെങ്കിൽ വീരവനിതയാകുമായിരുന്നു. ആര്യയ്ക്ക് എതിരായ ആക്രമണം ഡിവൈഎഫ്ഐ ശക്തമായി കൈകാര്യം ചെയ്യും. ആര്യയ്ക്ക് എതിരായ ഹീനമായ ആക്രമണത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു.

അതിനിടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാൻ കെഎസ്ആർടി എംഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചു.

അതേസമയം മേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതില്‍ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തൃശൂരില്‍ നിന്നും വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു. റെക്കോര്‍ഡിങ് എന്ന് കാണിച്ചിരുന്നു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഇല്ലാതാക്കാൻ ശ്രമങ്ങള്‍ നടന്നിരുന്നു. അതിന്‍റെ ഭാഗമാണ് മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍. ഈ ദൃശ്യങ്ങള്‍ പുറത്തുവരണം എന്നാണ് ആഗ്രഹം. എന്‍റെ നിരപരാധിത്വം കൂടുതല്‍ തെളിയാൻ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും യദു പറഞ്ഞു.