Kerala

കേന്ദ്ര സോഫ്റ്റ് വെയറാണ്, കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി ​ഗണേഷ് കുമാർ; പുലിവാലായി പുക പരിശോധന!

Spread the love

തിരുവനന്തപുരം: പുക പരിശോധനയിൽ കൂടുതൽ വാഹനങ്ങൾ പരാജയപ്പെടുന്നതിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനാകില്ലെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്കുമാർ. കേന്ദ്ര സർക്കാറിന്റെ സോഫ്റ്റ്‍വെയറായതിനാൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനാകില്ല. പുക പരിശോധനയിൽ വാഹനങ്ങൾ പരാജയപ്പെടുന്നുവെന്ന് നിരവധി പരാതികളാണ് വകുപ്പിൽ ലഭിച്ചത്. ഉദ്യോ​ഗസ്ഥരോട് പരിശോധിക്കാൻ നിർദേശം നൽകിയെങ്കിലും മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. നേരത്തെ പലയിടത്തും പുക പരിശോധന സംവിധാനം കൃത്യമായിരുന്നില്ല.

\പരിശോധന കൃത്യമാണെങ്കിൽ മാത്രമേ ഫലം അനുകൂലമാകൂവെന്നും ഉദ്യോ​ഗസ്ഥർ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. പുക പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും ടെസ്റ്റ് നടത്താനാണ് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുന്നത്. നേരത്തെ നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിൽ എത്തിയത്. ഒന്നിലേറെ തവണ പരിശോധന നടത്തിയിട്ടും പുക പരിശോധന പരാജയപ്പെടുന്നുവെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ലെന്നാണ് കേന്ദ്രം പറയുന്നത്. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച മാര്‍ച്ച് 17 മുതല്‍ 31 വരെ 91.15 ശതമാെനം വാഹനങ്ങളാണ് വിജയിച്ചതെന്നും 8.85 ശതമാനം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 1.6 ശതമാനമായിരുന്നു മുമ്പ് പരാജയപ്പെട്ടിരുന്നത്. പഴയ സംവിധാനത്തില്‍ ആദ്യ രണ്ടാഴ്ച അഞ്ചുലക്ഷം വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 8128 എണ്ണമാണ് പരാജയപ്പെട്ടത്. എന്നാൽ മാര്‍ച്ച് 17-നുശേഷം പുതിയ രീതിയില്‍ 4,11,862 വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാജയനിരക്ക് 35,574 ആയി എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.എസ്. 4 പെട്രോള്‍ ഇരുചക്ര-നാലുചക്ര വാഹനങ്ങളില്‍ ബഹിര്‍ഗമന വാതകങ്ങളുടെ അളവ് വിശകലനം (കാര്‍ബണ്‍മോണോക്‌സൈഡ് കറക്ഷന്‍) ചെയ്യുന്നത്. ഇന്ധനജ്വലനത്തില്‍ പോരായ്മയുണ്ടെങ്കില്‍ വാഹനങ്ങള്‍ പുക പരിശോധനയില്‍ പരാജയപ്പെടും. എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളില്‍ മാറാതിരിക്കുമ്പോഴും, കാര്‍ബറേറ്ററില്‍ അടവുണ്ടാകുമ്പോഴും മലിനീകരണത്തോത് കൂടും. ഇന്ധനക്ഷമത കുറയുന്നതുവഴി വാഹന ഉടമയ്ക്ക് സാമ്പത്തിക നഷ്‍ടവും ഉണ്ടാകും. പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടുമെത്തിച്ചാല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്‍ടമാകും. സര്‍ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 1500 രൂപ പിഴ അടക്കേണ്ടിവരും