ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി കേരളത്തിന് നിലനിൽക്കാൻ സാധിക്കുന്നതിൽ ഇഎംഎസിന് അതുല്യമായ പങ്കുണ്ട്’; മുഖ്യമന്ത്രി
ഇ എം എസ് നമ്പൂരിപ്പാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്രസന്ദർഭമാണിത് എന്ന് മുഖ്യമന്ത്രി കുറിപ്പിൽ കുറിച്ചു. ഇ എം എസ് ന്റെ ഇരുപത്തിയാറാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്.
സംഘപരിവാറിന്റെ ഫാസിസ്റ്റ് വിധ്വംസകതയും മുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ ചൂഷണവും പത്തി വിരിച്ചാടുന്ന ഈ ഘട്ടത്തിൽ അതിനെതിരെ മാനവികതയുടെ പ്രതിരോധമുയർത്താൻ സഖാവ് ഇ.എം.എസിന്റെ സ്മരണകൾ പ്രചോദനം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.എം.എസ് എന്ന കമ്മ്യൂണിസ്റ്റിന്റെ അസാമാന്യമായ ധൈഷണികതയും വിപ്ലവവീര്യവും നവകേരളം യാഥാർത്ഥ്യമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾക്ക് ഊർജ്ജവും ദിശാബോധവും പകരുന്നു. മത സൗഹാർദ്ദവും ജനാധിപത്യമൂല്യങ്ങളും പുലരുന്ന തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ലോകത്തിനായി നമുക്ക് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കുറിച്ചു.