National

“പൗരത്വം നൽകുന്നതിന് മുമ്പ് സുന്നത്ത് പരിശോധന നടത്തണം”; ബിജെപി നേതാവിൻ്റെ ആവശ്യം വിവാദത്തിൽ

Spread the love

വിവാദ പരാമർശവുമായി മേഘാലയ മുൻ ഗവർണറും പശ്ചിമ ബംഗാൾ ബിജെപി മുൻ അധ്യക്ഷനുമായ മുതിർന്ന നേതാവ് തഥാഗത റോയ്. CAA പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്ന പുരുഷന്മാരുടെ മതം നിർണ്ണയിക്കാൻ ‘സുന്നത്ത്’ പരിശോധന നടത്തണമെന്ന് ആവശ്യം. പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപിയുടെ ഭയാനകമായ മുഖം വെളിപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ്.

OMG, എന്തൊരു മാന്യത, എന്തൊരു വിനയം! ഒരു പുരുഷൻ സുന്നത്ത് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത് വലിയ കാര്യമാണ്! CAA വഴി മുസ്ലീങ്ങൾക്ക് പൗരത്വം നൽകില്ല. മതം നിർണ്ണയിക്കാൻ ‘സുന്നത്ത്’ പരിശോധന നടത്താവുന്നതാണ്. വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ എഞ്ചിനീയറിംഗ് കോളജുകളിൽ പ്രവേശനം നേടുമ്പോൾ എല്ലാ പുരുഷന്മാരും മെഡിക്കൽ ടെസ്റ്റിന് വിധേയരായിരുന്നു. റെസ്റ്റിന്റെ ഭാഗമായി ഒരു പുരുഷ ഡോക്ടറുടെ മുമ്പാകെ വിവസ്ത്രനായി നിന്നിട്ടുണ്ട്. അന്ന് ആരും അതിനെ എതിർത്തിട്ടില്ല! ഇപ്പോൾ എന്തുകൊണ്ട്? – തൻ്റെ നിർദ്ദേശം പങ്കുവച്ച് റോയ് എക്സിൽ കുറിച്ചു.

പരാമർശം വിവാദമായതോടെ റോയിക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. റോയി മതഭ്രാന്തിൻ്റെ പുതിയ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുയാണ്. പ്രസ്താവന ബിജെപിയുടെ പിന്തിരിപ്പൻ ചിന്താഗതിയെയും വിഷമയമായ സംസ്ക്കാരത്തെയും തുറന്നുകാട്ടുന്നു. ഇത്തരം വിവേചനപരവും മനുഷ്യത്വരഹിതവുമായ പരാമർശങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഇത്തരം അസഹിഷ്ണുതയ്‌ക്കെതിരെ ജനം ഒറ്റകെട്ടായി പോരാടണമെന്നും തൃണമൂൽ കോൺഗ്രസ് പ്രസ്താവിച്ചു.