Kerala

അഭിമന്യു കേസിലെ രേഖകള്‍ കാണാതായ സംഭവം; മുഴുവൻ രേഖകളുടെയും പകര്‍പ്പ് ഇന്ന് ഹാജരാക്കുമെന്ന് പ്രോസിക്യൂഷൻ

Spread the love

കൊച്ചി: അഭിമന്യു കേസിലെ രേഖകൾ കോടതിയിൽ നിന്ന് കാണാതായ സംഭവത്തില്‍ രേഖകളുടെ പകര്‍പ്പ് ഹാജരാക്കാൻ പ്രോസിക്യൂഷൻ. മുഴുവൻ രേഖയുടെയും പകർപ്പ് ഇന്ന് വീണ്ടും ഹാജരാക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. 11 രേഖകളുടെ സർട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കുക. വിചാരണയെ ഇത് സ്വാധീനിക്കില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.രേഖ കാണാതായ സംഭവത്തിൽ കോടതിയാണ് ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന് യാതൊരു ആശങ്കയും ഇല്ലെന്ന് ജി മോഹൻരാജ് പറഞ്ഞു

2018 ജൂൺ 1 നാണ് മഹാരാജസ് കോളേജിലെ എസ് എഫ്ഐ പ്രവർത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയത്. മുഖ്യപ്രതിയെ പിടികൂടാന്‍ ഏറെ വൈകിയ കേസിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല.

വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകൾ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്‍റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കോടതിയിൽ നിന്നും രേഖകൾ കാണാതായതിൽ അന്വേഷണം വേണമെന്നും അഭിമന്യുവിന്‍റെ സഹോദരന്‍ പരിജിത്ത് ആവശ്യപ്പെട്ടിരുന്നു. വിചാരണ നടക്കാനിരിക്കേ ശേഖകൾ കാണാതെ പോയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി രേഖകള്‍ ഉടൻ വീണ്ടെടുക്കണമെന്നും പരിജിത്ത് പറഞ്ഞിരുന്നു. രേഖകൾ മാറ്റിയ വരെ പൊതു സമൂഹത്തിന് മുന്നിൽ എത്തിക്കണമെന്നും പരിജിത്ത് ആവശ്യപ്പെട്ടിരുന്നു.

കുറ്റപത്രമടക്കം നഷ്ടപ്പെട്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ഹൈക്കോടതിയുടെ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. രേഖകൾ കാണാതായത് പരിശോധിക്കുമെന്ന് നിയമന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു.