Kerala

എപിപി അനീഷ്യയുടെ ആത്മഹത്യ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

Spread the love

പറവൂർ കോടതിയിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. അനീഷ്യയുടെ അമ്മ പി.എം പ്രസന്നയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ പൊലീസ് അന്വേഷണം പ്രതികൾ അട്ടിമറിച്ചു. പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണെന്നും ഹർജിക്കാരി.

പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്ന് അനീഷ്യയുടെ അമ്മ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. രണ്ട് പേർക്കെതിരെ അച്ചടക്ക നടപടി മാത്രമാണ് ഇതുവരെ സ്വീകരിച്ചതെന്നും ആത്മഹത്യയ്ക്ക് കാരണം പ്രതികളുടെ മാനസീക പീഡനമെന്നും ഹർജിയിൽ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി 21 നാണ് അനീഷ്യ ജീവനൊടുക്കിയത്. വീട്ടിലെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തായത്.

പിന്നാലെ കൊല്ലം പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ജലീല്‍, പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്യാംകൃഷ്ണ കെ.ആര്‍ എന്നിവരെ സസ്പെൻഡ് ചെയ്തു.