Kerala

‘പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം’; സിഎഎ എതിർത്ത് സിപിഐഎം പോളിറ്റ് ബ്യൂറോ

Spread the love

സിഎഎ വിജ്ഞാപനത്തെ എതിർത്ത് സിപിഐഎം പോളിറ്റ് ബ്യൂറോ. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തി. മറ്റ് രാജ്യങ്ങളിൽ നിന്നുവരുന്ന മുസ്ലിംമത വിഭാഗത്തോട് വിവേചനം കാണിക്കുന്നു. മുസ്ലിം വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന്റെ ശ്രമമാണ് പൗരത്വ ഭേദഗതി നിയമമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ പറയുന്നു.

സിഎഎ എതിർക്കുന്ന സംസ്ഥാനങ്ങളുടെ അധികാരത്തെയും കവർന്നെടുക്കുന്ന തരത്തിലാണ് ചട്ടങ്ങൾ. സിഎഎ പാർലമെന്റ് പാസാക്കി നാല് വർഷം കഴിയുമ്പോഴാണ് വിജ്ഞാപനം ഇറക്കുന്നതെന്നും
വിജ്ഞാപനം ഇറക്കിയ സമയവും സംശയാസ്പദമാണെന്നും പോളിറ്റ് ബ്യൂറോ നിരീക്ഷിക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ വിജ്ഞാപനം ഇറക്കിയത് മത ധ്രുവീകരണം മാത്രം ലക്ഷ്യം വച്ചെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

അതേസമയം സിഎഎ നടപ്പാക്കുന്നതിനെതിരെ കേരളവും ബംഗാളും ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം എന്തുവന്നാലും നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുയായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വര്‍ഗീയവികാരം കുത്തിയിളക്കുന്നതിനും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ തന്നെ കാറ്റില്‍ പരത്താനുമാണെന്നാണ് പിണറായി വിജയന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചിരുന്നു. ജനങ്ങളെ പരസ്പരം വിഭജിക്കുന്ന നിയമം തങ്ങള്‍ നടപ്പാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നിയമ ഭേദഗതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.