Kerala

മുഖ്യമന്ത്രി സിഎംആർഎല്ലിന് വേണ്ടി വലിയ ഇടപെടൽ നടത്തി, മുഖ്യമന്ത്രിയോ സിപിഐഎമ്മോ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല; മാത്യു കുഴൽനാടൻ

Spread the love

മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎല്ലിന് വേണ്ടി വലിയ ഇടപെടൽ നടത്തിയെന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കായി റവന്യൂ വകുപ്പിനെ മറികടന്ന് പിണറായി വിജയൻ ഇടപെട്ടുവെന്നാണ് പ്രധാന ആരോപണം. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന വീണാ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സിഎംആർഎല്ലുമായി ബന്ധപ്പെട്ട ആരോപണത്തിൽ വ്യവസായ വകുപ്പോ മുഖ്യമന്ത്രിയോ സിപിഐഎമ്മോ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. മുഖ്യമന്ത്രി സിഎംആർഎല്ലിനെ സഹായിച്ചതിന്റെ തെളിവു പുറത്തുവിട്ടിട്ടും എന്തേ മുഖ്യമന്ത്രി മിണ്ടാത്തത്. ഈ വിഷയത്തിൽ പി രാജീവ് നൽകിയത് ഒറ്റ വരി മറുപടി മാത്രമാണ്.

2004ൽ CMRL ന് ലഭിച്ചിരുന്ന ലീസ് യു.ഡി.എഫ് സർക്കാരാണ് തീരുമാനിച്ചിരുന്നത്. പിന്നീട് അച്യുതാനന്ദൻ സർക്കാരും, ഉമ്മൻ ചാണ്ടി സർക്കാരും അത് തുടർന്നു. പിണറായി സർക്കാരിൻ്റെ ആദ്യ പരിശ്രമം ആ ലീസിന് ജീവൻ നൽകാനായിരുന്നു. വകുപ്പല്ലാതിരുന്നിട്ടും മുഖ്യമന്ത്രി നേരിട്ട് ഫയൽ വിളിച്ച് വരുത്തി ലീസിന് ജീവൻ നൽകി. അതെന്തിന് എന്ന ചോദ്യത്തിന് ഇതുവരെ വകുപ്പോ, മുഖ്യമന്ത്രിയോ പാർട്ടിയോ മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പിൽ വരുന്ന വിഷയമല്ലിത്. പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് യഥാർത്ഥത്തിൽ റവന്യൂ വകുപ്പാണ്. രണ്ടിലും മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടു എന്നാണ് തെളിവ് പുറത്ത് വിടുന്നത്.

തോട്ടപ്പള്ളിയിലെ ഖനനം സിഎംആർഎല്ലിന് ഗുണമുണ്ടാക്കുന്ന വിധത്തിലാണ്. 40,000 കോടി രൂപയുടെ കരിമണൽ ഖനനം ചെയ്തെടുത്തു. തോട്ടപ്പള്ളിയിൽ കെആർഇഎംഎൽ സ്ഥലം വാങ്ങിയതിൽ ഭൂപരിധി നിയമം ലംഘിച്ചു. കെആർഇഎംഎൽ ഭൂപരിധി നിയമത്തിൽ ഇളവുതേടി സർക്കാരിനെ സമീപിച്ചതിന്റെ തെളിവും കുഴൽനാടൻ പുറത്തുവിട്ടു.