World

പുടിന്‍ ഉത്തരവാദത്തമേറ്റെടുക്കണം; അലെക്‌സി നവല്‍നിയുടെ മരണത്തില്‍ ഭാര്യ യൂലിയ

Spread the love

അലെക്‌സി നവല്‍നിയുടെ മരണത്തില്‍ ഉത്തരവാദിത്തം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെന്ന് നവല്‍നിയുടെ ഭാര്യ. പാശ്ചാത്യ സുരക്ഷാ സമ്മേളനമായ ‘ദാവോസ് ഓഫ് ഡിഫന്‍സി’ലാണ് നവല്‍നിയുടെ ഭാര്യ പുടിനെതിരെ ആഞ്ഞടിച്ചത്. രാഷ്ട്രീയക്കാരും സൈനിക ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആര്‍ട്ടിക് ജയിലില്‍ കഴിയവെ അലെക്‌സി മരിച്ചുവെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്ന് ഭാര്യ യൂലിയ നവല്‍നി പറഞ്ഞു. ഇവിടെ നില്‍ക്കണോ അതോ കുട്ടികളുടെ അടുത്തേക്ക് പോകണോ എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്. എന്നാല്‍ അലെക്‌സിയുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ വേദിയില്‍ അവന്‍ കാണും. എന്റെ കുടുംബത്തോടും ഭര്‍ത്താവിനോടും ചെയ്തതിന് പുടിയും അദ്ദേഹത്തിന്റെയാളുകളും ഉത്തരവാദിത്തം ഏറ്റെടുക്കണം. യൂലിയ പറഞ്ഞു.

അലെക്‌സിയുടെ മരണത്തില്‍ റഷ്യക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ചാല്‍, പുടിന്റെ ക്രൂരതയുടെ മറ്റൊരു അടയാളമാകും അതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും പറഞ്ഞു. മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ യൂലിയ നവല്‍നി കമല ഹാരിസുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായും കൂടിക്കാഴ്ച നടത്തി.

Read Also : വ്‌ലാദിമിര്‍ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവല്‍നി മരിച്ചതായി റിപ്പോര്‍ട്ട്

റഷ്യയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണവാര്‍ത്തയുമെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുടിന്റെ ഏറ്റവും ശക്തമായ റഷ്യന്‍ വിമര്‍ശനെന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ് 47 വയസുകാരനായ നവല്‍നി. വിവിധ കേസുകളിലായി 19 വര്‍ഷം നവല്‍നിയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.