Kerala

മുഖ്യമന്ത്രിക്ക് ഇരട്ടപ്രഹരമേറ്റു, സിപിഐഎം നാണംകെട്ടു: കെ.സുരേന്ദ്രൻ

Spread the love

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റത് വളഞ്ഞവഴിയിലൂടെ മറികടക്കാനായിരുന്നു വീണാ വിജയൻ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ മുഖ്യമന്ത്രിക്ക് ഇരട്ടപ്രഹരമേറ്റു.

ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതുകൊണ്ടാണ് കേരള ഹൈക്കോടതിയ്ക്ക് പിന്നാലെ കർണാടക ഹൈക്കോടതിയും വീണാവിജയൻ്റെ ഹർജി തള്ളിയത്. ഇതോടെ രാഷ്ട്രീയ പകപോക്കലെന്ന വാദത്തിൻ്റെ മുനയൊടിഞ്ഞു കഴിഞ്ഞു. അന്വേഷണം അതിൻ്റെ വഴിക്ക് നടക്കുമെന്നും അതിൽ ഇടപെടില്ലെന്നുമായിരുന്നു സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ കെഎസ്ഐഡിസിയെ ഉപയോഗിച്ച് കേരള ഹൈക്കോടതിയിൽ അന്വേഷണം തടയാൻ ഹർജി നൽകുകയായിരുന്നു മുഖ്യമന്ത്രിയും പാർട്ടിയും ചെയ്തത്.

ഇനിയെങ്കിലും പിണറായി വിജയനും മകളും അന്വേഷണത്തോട് സഹകരിക്കണം. മടിയിൽ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. വിധിയുടെ വിശദാംശങ്ങൾ നാളെ അറിയാം.

കേസ് വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിർത്തിവെയ്ക്കണമെന്നായിരുന്നു കർണാടക ഹൈക്കോടതി നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് വന്ന ഇടക്കാല വിധിയിൽ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കർണാടക ഹൈക്കോടതിയിൽ വീണാ വിജയൻ ഹർജി നൽകിയത്.