Kerala

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അസമിലേക്ക് കടന്ന പ്രതിയെ അതിസാഹസികമായി പിടികൂടി കേരള പൊലീസ്

Spread the love

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ അസമിൽ നിന്ന് അറസ്റ്റ് ചെയ്തു. കളമശേരി പൊലീസാണ് ഒന്നര വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ അസമിലെത്തി പിടികൂടിയത്. 2022ൽ കളമശ്ശേരി ചേനക്കാലയിലാണ് പീഡനം നടന്നത്.

അപ്പർ അസം ദിമാജി ജില്ലയിലെ കലിഹാമാരി ഗ്രാമത്തിൽ വെച്ചാണ് പുസാൻഡോ എന്ന മഹേഷ്വൻ സൈകിയയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നുള്ള ഉള്‍ഗ്രാമത്തില്‍ ഉള്‍ഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ലോക്കല്‍ പൊലീസ് പോലും കടന്നുചെല്ലാന്‍ മടിക്കുന്ന ഉള്‍ ഗ്രാമത്തില്‍ നിന്ന് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റ് വിവരമറിഞ്ഞ പ്രദേശവാസികള്‍ പിന്തുടര്‍ന്നതിനാല്‍ ഉടന്‍ തന്നെ പ്രതിയെ വാഹനത്തില്‍ കയറ്റി എട്ടു കിലോമീറ്റര്‍ ദൂരെയുള്ള ഗിലാമാര പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. 2022 ല്‍ കളമശ്ശേരി ചേനക്കാല റോഡില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപത്തു താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പ്രതി താമസിച്ചിരുന്ന വാടക വീട്ടില്‍ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാള്‍ അസമിലേക്ക് രക്ഷപ്പെടുകയായിരുന്നു.