Kerala

കര്‍ഷകന്റെ കുടുംബത്തിന് നൽകിയ ജപ്തി നോട്ടീസ് മരവിപ്പിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ

Spread the love

ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി കെ രാധാകൃഷ്ണൻ മരവിപ്പിച്ചു. പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നൽകിയ വായ്പ പരമാവധി ഇളവോടെ തീർപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി.കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചതിൽ മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തകഴി കുന്നുമ്മയിലെ കർഷകനായ കെ.ജി പ്രസാദിന്റെ കുടുംബത്തിനാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും കണ്ടുകെട്ടുമെന്ന് അറിയിച്ചായിരുന്നു നോട്ടീസ്.

പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ നവംബർ 11ന് പ്രസാദ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ഭർത്താവ് മരിക്കുന്നതിന് മുമ്പ് ഓമന തൊഴിലുറപ്പ് ജോലി ചെയ്തിരുന്നു. ഇപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് കുടുംബം കഴിയുന്നത്. പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്ന് 2022 ആഗസ്റ്റിൽ 60,000 രൂപ സ്വയം തൊഴിൽ വായ്പ എടുത്തിരുന്നു.

15,000 രൂപയോളം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങിയത്. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു.