Friday, February 13, 2026
Latest:
Kerala

വെളുപ്പിന് റൂമിൽ വന്ന് മുട്ടിയപ്പോൾ തുറന്ന് പൊലീസ് നടപടികളോട് സഹകരിച്ചയാളാണ്’; ബലപ്രയോഗം വേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പൊലീസ്. ബലം പ്രയോഗിക്കരുതെന്ന് പൊലീസിനോട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തിരുവനന്തപുരത്തെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പുറകിൽ നിന്ന് തള്ളി ബലമായി രാഹുൽ മാങ്കൂട്ടത്തിലിനെ ജീപ്പിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു.

വെളുപ്പിന് വീടിന് മുമ്പിൽ വന്ന് മുട്ടിയപ്പോൾ തുറന്ന് പൊലീസ് നടപടികളോട് സഹകരിച്ചയാളാണ് താൻ. എന്നിട്ടും തനിക്കെതിരെ എന്തിനാണ് ബലപ്രയോഗം നടത്തുന്നത് എന്ന് അദ്ദേഹം പൊലീസിനോട് ചോദിച്ചു. രാഹുലിനെ എവിടെയാണ് കൊണ്ടുപോയതെന്ന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.

സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

ഇക്കഴിഞ്ഞ ഡിസംബറില്‍ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് എടുത്ത കേസിൽ പ്രതിപക്ഷേ നേതാവ് വി ഡി സതീശന്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരുന്നത്. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്.