Kerala

വ്യാജ സർട്ടിഫിക്കറ്റ്; കെഎസ്‌യു നേതാവിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്

Spread the love

കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പൊലീസിന്റെ ക്ലീന്‍ ചിറ്റ്. അൻസിൽ ജലീലിന് വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് കാണിച്ച് തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിപിഐഎം മുഖപത്രത്തിലെ വാര്‍ത്തയില്‍ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ.

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ എസ്.എഫ്.ഐ പ്രതിക്കൂട്ടിലായതിനു പിന്നാലെയായിരുന്നു പാർട്ടി മുഖപത്രത്തിൽ കെ.എസ്.യു നേതാവിനെതിരായ റിപ്പോർട്ട് വന്നത്. കേരള സര്‍വകലാശാലയുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചെന്നായിരുന്നു അന്‍സിലിനെതിരായ കേസ്.

കന്റോൺമെന്‍റ് പൊലീസായിരുന്നു കേസില്‍ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. അൻസിൽ ജലീൽ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്തുവരുന്ന സ്ഥാപനത്തിലും പിഎസ്‌സി ഓഫീസിലും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലും വിശദമായ അന്വേഷണം നടത്തി. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച അത് ഉപയോഗിച്ച് ജോലി സമ്പാദിച്ചതിന് തെളിവില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് വെളിവായിട്ടുണ്ട്. തുടർന്ന് അന്വേഷണം ആവശ്യമില്ലെന്നും ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതമാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.