National

ഫോൺ ചെയ്യുന്നതിനിടെ കരഞ്ഞ് ബഹളം വച്ചു; കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Spread the love

ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞ് ശല്യപ്പെടുത്തിയതിന് 2 വയസ്സുള്ള മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഭർതൃപിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

അഫ്സാന ഖാത്തൂൻ എന്ന യുവതിയാണ് തന്റെ 2 വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ആറു വർഷം മുമ്പ് വിവാഹിതയായ യുവതിക്ക് നാലും രണ്ടും വയസ്സുള്ള ആൺമക്കളുണ്ട്. വ്യാഴാഴ്ച ഭർത്താവുമായി വഴക്കിട്ട ശേഷം അഫ്‌സാന ഇളയ മകനുമായി മുറിയിൽ കയറി വാതിലടച്ചു. അതിനിടയിലാണ് അഫ്സാനയ്ക്ക് ഒരു ഫോൺകോൾ വന്നത്.

ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരയാൻ തുടങ്ങി. മകൻ കരയാൻ തുടങ്ങിയപ്പോൾ ആശ്വസിപ്പിക്കുന്നതിന് പകരം ദേഷ്യത്തിൽ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അഫ്സാന വാതിൽ തുറക്കാൻ തയ്യാറായില്ല. രാത്രി ഭർത്താവിനെ ഉറങ്ങാൻ മുറിയിലേക്ക് വിളിച്ചപ്പോഴാണ് മകൻ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബത്തിൻ്റെ പരാതിയിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.