Kerala

മുഖ്യമന്ത്രിയെ മറ്റ് മന്ത്രിമാർ സംരക്ഷിക്കുന്നില്ല, മരുമകൻ എങ്കിലും സംരക്ഷിക്കട്ടെ; പരിഹാസവുമായി വി.ഡി സതീശൻ

Spread the love

മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തണമെന്നും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് രക്ഷിക്കാൻ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ബഹിഷ്കരണം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. LDF നേതാക്കൾക്ക്പോലും നവകേരള സദസിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ല. തോമസ് ചാഴിക്കാടൻ, ശൈലജ ടീച്ചർ എന്നിവർ അപമാനിക്കപ്പെട്ടത് കേരളം കണ്ടു. മുഹമ്മദ്‌ റിയാസ് തനിക്കെതിരെ സംസാരിക്കുന്നത് ശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയേ മറ്റുമന്ത്രിമാർ സംരക്ഷിക്കുന്നില്ലെന്നും മരുമകൻ എങ്കിലും സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

കെ.ബി ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ എടുത്ത തീരുമാനത്തിനെതിരെയും വിഡി സതീശൻ രം​ഗത്തെത്തി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ ശ്രമിച്ചയാളാണ് ഗണേഷ്കുമാറെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നവകേരള സദസിന്റെ പ്രയോജനം എന്താണ്?. നടന്നത് LDF പ്രചാരണം മാത്രമാണ്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ന്യായീകരിക്കുകയും ചെയ്യുന്നയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ഹർത്താൽ നടത്താൻ UDF തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പറഞ്ഞത്. എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത്?. നവകേരള സദസിൽ നടന്നത് ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടമാണ്. മരുമോൻ മന്ത്രിയുടെ നേതൃത്വത്തിലാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. UDF സമരങ്ങൾ തുടരും. കെപിസിസി കൂടി ആലോചിച്ച് തുടർ സമരങ്ങൾ നടത്തുമെന്നും ഒരടിപോലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.