Kerala

കരിങ്കൊടി കാണിച്ചപ്പോൾ മുഖ്യമന്ത്രി വണ്ടി നിർത്തി ഇറങ്ങിയിട്ടുണ്ടോ? ​ഗവർണറുടേത് നാലാംകിട പെരുമാറ്റം’; ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്

Spread the love

എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തോട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ച രീതിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം ബി രാജേഷ്. കരിങ്കൊടി കാണിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും കരിങ്കൊടി കാണിച്ചപ്പോൾ മുഖ്യമന്ത്രി വണ്ടി നിർത്തി ഇറങ്ങിയിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. ​ഗവർണർ വീണ്ടും വെല്ലുവിളിച്ചിരിക്കുകയാണ്. ഇത് എന്തൊരു അപചയമാണെന്നും അധപതനമാണെന്നും എം ബി രാജേഷ് ചോദിച്ചു. ​ഗവർണറുടെ ഭാ​ഗത്തുനിന്നുമുണ്ടായത് നാലാംകിട പെരുമാറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി എം ബി രാജേഷ്.

വണ്ടിപ്പെരിയാൽ കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് വിധിച്ചതിലും മന്ത്രി പ്രതികരണമറിയിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും. വാളയാർ കേസിൽ സർക്കാർ സമീപനം നമ്മൾ കണ്ടതാണ്.കൂടുതൽ കാര്യങ്ങൾ സർക്കാർ വ്യക്തമാക്കും. വിശദാംശങ്ങൾ ഇപ്പോൾ പറയാനാവില്ല. എല്ലാ പ്രതികൾക്കും ശിക്ഷ ലഭിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. മുൻപ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

പാർലമെന്റിൽ കഴിഞ്ഞ ദിവസമുണ്ടായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമാണ് എം ബി രാജേഷ് ഉന്നയിച്ചത്. പാസ് കൊടുത്ത ബിജെപി എംപിക്കെതിരെ എന്ത് നടപടിയാണ് എടുക്കുന്നത് എന്ന് കാണട്ടെയെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ കഴിവില്ലായ്മ ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടുതവണയാണ് പാർലമെന്റ് ആക്രമിക്കപ്പെട്ടത്. രണ്ടും ബിജെപി ഭരണത്തിൻ കീഴിലായിരുന്നു. സുരക്ഷാ വീഴ്ച പോലും തടയാൻ കഴിയാത്ത ആളുകൾക്ക് എങ്ങനെ രാജ്യത്തെ രക്ഷിക്കാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു.