Wednesday, March 11, 2026
Kerala

വീഴ്ചയുണ്ടായി’; വണ്ടിപ്പെരിയാർ പോക്സോ വിധിയിൽ അപ്പീൽ സാധ്യത തേടുമെന്ന് ബാലാവകാശ കമ്മിഷൻ

Spread the love

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെറുതെവിട്ട കോടതി വിധിയിൽ പ്രതികരിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷൻ. വിധിയിൽ വീഴ്ചയുണ്ടായെന്നും വിശദമായി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കമ്മിഷൻ പ്രതികരിച്ചു. കമ്മിഷന്റെ പരിധിയിൽ നിന്നുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും അപ്പീൽ നൽകാനുള്ള സാധ്യത പരിശോധിക്കുമെന്നും കെ വി മനോജ്കുമാർ പറഞ്ഞു.

കേസിൽ നീതി നടപ്പായെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ പ്രതികരണം. യഥാർത്ഥ പ്രതിയെ കണ്ടെത്താൻ പുനരന്വേഷണം ആവശ്യപ്പെടും. പ്രതിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് ഒറ്റവരിയിൽ കോടതി വിധിക്കുകായിരുന്നു. പ്രതിക്കെതിരായ കുറ്റം പൊലീസിന് തെളിയിക്കാനായില്ലെന്ന് കട്ടപ്പന അതിവേഗ കോടതി വിധിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 2021 ജൂൺ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിരുന്നു.