Kerala

കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്ന്; തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകം

Spread the love

തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. അവിവാഹിതയായ അമ്മയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി നീതുവാണ്(20) അറസ്റ്റിലായത്. അവിവാഹിതയായ താൻ ഗർഭിണിയായ വിവരം പുറത്തിറഞ്ഞാൽ നേരിടേണ്ടിവരുന്ന നാണക്കേട് ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് നീതു മൊഴി നൽകി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരിയായ നീതു ഹോസ്റ്റലിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒപ്പം താമസിക്കുന്നവർ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. തുടർന്നാണ് പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ചാണ് കൊലപ്പെടുത്തിയത്. ആശുപത്രിയിലെ മുൻ ജീവനക്കാരനിൽ നിന്നാണ് നീതു ഗർഭിണിയായത്. ഇത് മറച്ചുവെച്ചായിരുന്നു പ്രസവം. കൂടെ താമസിച്ചിരുന്നവർ ഇക്കാര്യം അറിയാതിരിക്കാൻ നീതു പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പൊലീസ് പറയുന്നു. നീതുവിന്റെ കാമുകൻ തൃശ്ശൂർ സ്വദേശിയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.