World

ഇസ്രയേൽ വിട്ട് ഇന്ത്യയിലേക്കോ; ടെക് ഭീമന്മാരുടെ ചുവടുമാറ്റം

Spread the love

ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം വ്യാപിച്ചാല്‍ പ്രധാനപ്പെട്ട ടെക്നോളജി കമ്പനികളുടെ ഇസ്രയേലിലെ പ്രവര്‍ത്തനം ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയേക്കും. ഇന്ത്യയിലെ ഐടി ഭീമന്‍മാരായ ടിസിഎസ്,വിപ്രോ എന്നീ കമ്പനികള്‍ക്ക് ഇസ്രയേലില്‍ സാന്നിധ്യമുണ്ട്. നിലവിലെ സാഹചര്യം ഉറ്റുനോക്കുകയാണെന്നും അടിയന്തര സാഹചര്യം ഉണ്ടായാല്‍ പ്രവര്‍ത്തനം ഇന്ത്യയിലേക്ക് മാറ്റുമെന്നും ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്.

ഇന്‍റല്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങി അഞ്ഞൂറിലധികം ആഗോള മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് ഇസ്രയേലില്‍ ഓഫീസുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തിലധികം പേരാണ് ഈ കമ്പനികളിലായി ജോലി ചെയ്യുന്നത്. ഇസ്രയേലിന് സമാനമായ ടൈം സോണുള്ള മേഖലകളിലേക്കായിരിക്കും ഈ കമ്പനികളുടെ പ്രവര്‍ത്തനം മാറ്റുക. ഇന്ത്യക്ക് പുറമേ മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ് എന്നിവയും പ്രവര്‍ത്തന കേന്ദ്രങ്ങളിലായി പരിഗണിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ പ്രവര്‍ത്തനം മാറ്റുകയാണെങ്കില്‍ പോലും അത് താല്‍ക്കാലികമായിരിക്കുമെന്ന് കമ്പനികള്‍ വ്യക്തമാക്കി.വാഹന മേഖലയിലെ നൂത കണ്ടുപിടിത്തങ്ങള്‍, ഗവേഷണം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ പ്രവര്‍ത്തന മേഖലയാണ് ഇസ്രയേല്‍.

അതിനിടെ റിസര്‍വ് സൈനികരോട് തയാറായിരിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 3 ലക്ഷം പേരെ റിസര്‍വ് സൈന്യമായി സജ്ജമാക്കാന്‍ ആണ് ഇസ്രയേലിന്‍റെ പദ്ധതി. ഇവരില്‍ പലരും നിലവില്‍ ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

രണ്ട് ഓഫീസുകളിലായി 2000 പേരാണ് തങ്ങള്‍ക്ക് വേണ്ടി ഇസ്രയേലില്‍ ജോലി ചെയ്യുന്നതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചിരുന്നു. നിലവില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി. ടിസിഎസിന് 250 പേരും വിപ്രോക്ക് 80 പേരുമാണ് ഇസ്രയേലിലെ ഓഫീസുകളിലുള്ളത്.