ആശാവർക്കേഴ്സിന്റെ ഇന്‍സെന്റീവ് വർധന സമയബന്ധിതമായി പരിഗണിക്കും; രാജ്യസഭയിൽ ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ആശാവർക്കേഴ്സിന്റെ ഇന്‍സെന്റീവ് വർധന സമയബന്ധിതമായി പരിഗണിക്കുമെന്ന് രാജ്യസഭയിൽ ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതി ആശാ പ്രവർത്തകരുടെ ഇന്‍സെന്റീവ് വർധിപ്പിക്കാൻ ശിപാർശ ചെയ്തിട്ടുണ്ടെന്നും ആരോഗ്യമേഖലയുടെ വളർച്ചയിൽ ആശാവർക്കേഴ്സിന്റെ സംഭാവന വലുതാണെന്നും അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും നദ്ദ രാജ്യസഭയിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആശാവർക്കേഴ്സിന്റെ ജോലി സാധ്യതയും ഇന്‍സെന്റീവും വർധിപ്പിച്ചു. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിലും ആയുഷ്മാൻ ഭാരത് പദ്ധതിയിലും ജീവൻ ജ്യോതി ഭീമ യോജനയിലും ആശാവർക്കേഴ്സിനെയും കുടുംബത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആശമാരുടെ ഇന്‍സെന്റീവ് കാലോചിതമായി വർധിപ്പിക്കേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
അതേസമയം, ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന് ആശാ വര്‍ക്കേഴ്‌സ് അറിയിച്ചു. യാഥാര്‍ത്ഥ്യബോധ്യത്തോടെ ആശമാര്‍ പെരുമാറണമെന്ന് ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു.
ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഓണറേറിയം വര്‍ധിപ്പിക്കണം എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും എന്നാല്‍ ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നല്‍കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനാധിപത്യപരമായ സമീപനം വേണമെന്ന് സമരക്കാരോട് അഭ്യര്‍ത്ഥിച്ചുവെന്നും മന്ത്രി പറഞ്ഞു.