Top NewsWorld

പോപ്പിനെ തിരഞ്ഞെടുക്കാനായില്ല; സിസ്റ്റേയ്ന്‍ ചാപ്പലിന് മുകളില്‍ കറുത്ത പുക

Spread the love

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിന്റെ ആദ്യ റൗണ്ടില്‍ തീരുമാനമായില്ല. മൂന്ന് മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മനിയില്‍ നിന്ന് ആദ്യം ഉയര്‍ന്നത് കറുത്ത പുകയായിരുന്നു. കോണ്‍ക്ലേവ് ഇന്നും തുടരും. രണ്ടാം റൗണ്ട് വോട്ടെടുപ്പ് ഇന്ത്യന്‍ സമയം പ്രകാരം ഉച്ചയോടെ ആയിരിക്കും. ഉച്ചക്കും വൈകിട്ടുമായി രണ്ട് റൗണ്ട് തിരഞ്ഞെടുപ്പുകളാണ് ഇന്ന് നടക്കുക. 71 രാജ്യങ്ങളില്‍ നിന്നായി 133 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.

പുതിയ പോപ്പ് ആരെന്നതിലെ തീരുമാനമറിയാന്‍ സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മനിയില്‍ കണ്ണുംനട്ട് ആയിരങ്ങളാണ് ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കാത്തുനിന്നത്. പ്രാദേശിക സമയം 9.05ഓടെയാണ് ചിമ്മിനിയില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നത്. പുതിയ പോപ്പ് ആരെന്നതില്‍ തീരുമാനമായില്ലെന്നും കോണ്‍ക്ലേവ് അടുത്ത ദിവസം പുനരാരംഭിക്കുമെന്നുമാണ് ചാപ്പലിലെ ചിമ്മിനിയില്‍ നിന്നുയര്‍ന്ന കറുത്ത പുക സൂചിപ്പിക്കുന്നത്. പുക ഉയര്‍ന്ന ശേഷം സിസ്റ്റയ്ന്‍ ചാപ്പലിന്റെ വാതിലുകള്‍ അടയുകയും വാതിലിന് പുറത്ത് Extra Omnes ( എല്ലാവരും പുറത്തേക്ക്) എന്ന് എഴുതി വയ്ക്കുകയും ചെയ്തു.

മാര്‍പാപ്പ രാജിവയ്ക്കുകയോ കാലം ചെയ്യുകയോ ചെയ്യുമ്പോള്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനാണ് അതീവ രഹസ്യമായ പാപ്പല്‍ കോണ്‍ക്ലേവ് നടക്കുന്നത്. 80 വയസിന് മുകളിലുള്ള കര്‍ദിനാള്‍മാരാകും കോണ്‍ക്ലേവില്‍ പങ്കെടുക്കുക. കര്‍ദിനാള്‍ പിയത്രെ പരോളിനാണ് ഇന്നലത്തെ കോണ്‍ക്ലേവിന്റെ പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കിയത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ നാല് തവണ വോട്ടെടുപ്പ് നടക്കും.