തൃശ്ശൂർ പൂരം വെടിക്കെട്ട്; കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് സുരേഷ്‌ഗോപി
തൃശ്ശൂർ പൂരം വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളെയും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുപ്പിക്കും. കേന്ദ്രമന്ത്രിതല ചർച്ചയ്ക്കുള്ള തീയതി ഉടൻ തീരുമാനിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഒരു മന്ത്രി എന്ന നിലയിൽ ചെയ്യാവുന്ന കാര്യങ്ങളെല്ലാം പരമാവധി ചെയ്തിട്ടുണ്ട് പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. വെടിക്കെട്ടായാലും ആനയുടെ കാര്യമായാലും എല്ലാം അങ്കലാപ്പിന്റെ സൃഷ്ടി മാത്രമാണ് നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം, തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.
തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം നിയമോപദേശം തേടിയിട്ടുണ്ട്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര ഒഴിച്ചിട്ട്, 200 മീറ്ററെന്ന ദൂരപരിധി നിബന്ധന മറികടക്കാനാവുമോ എന്നതിലാണ് നിയമോപദേശം തേടിയത്. വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മിലുള്ള അകലം 200 മീറ്ററാക്കിക്കൊണ്ട് തൃശ്ശൂരിലില്‍ വെടിക്കെട്ട് സാധ്യമല്ല.