Wednesday, June 3, 2026
Latest:
KeralaTop News

‘ഡ്രോപ്‌സ് നല്‍കിയത് സിറപ്പ് ഇല്ലാത്തതിനാല്‍’; പഴയങ്ങാടിയില്‍ മരുന്ന് മാറി നല്‍കിയ ഷോപ്പ് ഉടമയുടെ മൊഴി

Spread the love

കണ്ണൂര്‍ പഴയങ്ങാടിയില്‍ മരുന്ന് മാറി നല്‍കിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സിറപ്പ് ഇല്ലാത്തതിനാലാണ് ഡ്രോപ്്‌സ് നല്‍കിയതെന്നാണ് മെഡിക്കല്‍ ഷോപ്പ് ഉടമയുടെ മൊഴി. താന്‍ തന്നെയാണ് മരുന്ന് എടുത്ത് നല്‍കിയതെന്നും ഉടമ ഇ.കെ നാസര്‍ വ്യക്തമാക്കി. മരുന്ന് കഴിക്കേണ്ട അളവ് എഴുതിക്കൊടുത്തില്ലെന്നും മൊഴിയുണ്ട്. മെഡിക്കല്‍ ഷോപ്പ് ഉടമയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

നിലവില്‍ കുഞ്ഞിന് ഭക്ഷണം കഴിക്കുന്നതിന് തടസമില്ല. അതേസമയം, മെഡിക്കല്‍ ഷോപ്പിനെതിരെയുള്ള ജനരോക്ഷം തുടരുകയാണ്. ഇന്നലെ യുവജന സംഘടനകള്‍ ഖദീജ മെഡിക്കല്‍സിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മരുന്ന് മാറി നല്‍കിയ ജീവനക്കാര്‍, ഷോപ്പ് ഉടമ എന്നിവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരുടെയും അറസ്റ്റ് ഉണ്ടായിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് പനിയെ തുടര്‍ന്ന് വെങ്ങര സ്വദേശി സമീറിന്റെ കുഞ്ഞിനെ പഴയങ്ങാടിയിലെ ക്ലിനിക്കില്‍ കാണിച്ചത്. ഡോക്ടര്‍ പനിക്കുള്ള കാല്‍പോള്‍ സിറപ്പ് കുറിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ കുഞ്ഞിന് നല്‍കി. ഇതോടെ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളും തുടങ്ങി.

ഇതിന് ശേഷമാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന് മനസിലായത്. സിറപ്പിന്റെ അളവില്‍ ഡ്രോപ്പ്‌സ് നല്‍കിയതോടെ കുഞ്ഞിന്റെ കരളിനെ അത് ഗുരുതരമായി ബാധിച്ചു. തുടര്‍ന്നാണ് കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.