Kerala

പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി; സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ പങ്കെടുക്കും

Spread the love

പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച നടക്കുക. മുഴുവന്‍ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകള്‍ മുടങ്ങിയ സാഹചര്യത്തിലാണ് ചര്‍ച്ച.

നാളെ വൈകിട്ട് മൂന്ന് മണിക്കാണ് ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളും ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച. തുടര്‍ച്ചയായി ടെസ്റ്റ് മുടങ്ങുന്നത് പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വിവിധ സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചത്. സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഓരോ സംഘടനകളില്‍ നിന്നും രണ്ട് പ്രതിനിധികളെയാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്. ഇന്നും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ടെസ്റ്റ് മുടങ്ങിയിരുന്നു. തിരുവനന്തപുരം മുട്ടത്തറയില്‍ പതിവുപോലെ പൊലീസ് സംരക്ഷണയില്‍ എംവിഡി ഉദ്യോഗസ്ഥരെത്തിയെങ്കിലും സ്ലോട്ട് കിട്ടിയ 40പേരില്‍ രണ്ടുപേര്‍ മാത്രമാണ് ടെസ്റ്റിന് എത്തിയത്. രണ്ടുപേര്‍ക്കും വാഹനമില്ലാത്തതിനാല്‍ പരീക്ഷയില്‍ പങ്കെടുക്കാനായില്ല. കോഴിക്കോടും സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉണ്ടായി. പരിഷ്‌കരണം പിന്‍വലിക്കാതെ പിന്നോട്ടില്ല എന്ന നിലപാടിലാണ് സമര സമിതി.

അതേസമയം, തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായി വിനോദ് നല്‍കിയ പരാതിയെ തുടര്‍ന്ന് വലിയതുറ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പതിനഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ടെസ്റ്റ് പരാജയപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടിയെ കൂവി സമരക്കാര്‍ പ്രതിഷേധിച്ചിരുന്നു.