Kerala

കരമന അഖിൽ വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ; ഗൂഢാലോചനയിൽ പങ്കെടുത്തവരും കസ്റ്റഡിയിൽ

Spread the love

കരമന അഖിൽ കൊലപാതക കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ എന്ന അപ്പു ആണ് പിടിയിലായിരിക്കുന്നത്. അഖിലാണ് കൊല്ലപ്പെട്ട അഖിലിനെ കല്ലുകൊണ്ട് ക്രൂരമായി മർദിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്തവരും പൊലീസ് പിടിയിലായിട്ടുണ്ട്. കിരൺ, ഹരിലാൽ, കിരൺ കൃഷ്ണ എന്നിവരാണ് പിടിയിലായിരിക്കുന്നത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. നാല് പ്രതികളാണ് കേസിലുള്ളത്.

ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബാലരാമപുരത്ത് നിന്ന് ഡ്രൈവർ അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ പ്രതികളിലേക്ക് എത്തിയത്. വിനീത്, സുമേഷ് എന്നിവരാണ് മറ്റു പ്രതികൾ. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ഉൾപ്പെട്ട മറ്റ് കേസുകളിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താണ് അന്വേഷണം നടത്തിയത്.

കരമന അനന്ദു കൊലപാതകത്തിൽ ഉൾപ്പെട്ടവരായിരുന്നു അഖിൽ കൊലപാതകത്തിലെ പ്രതികൾ. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നു. രണ്ടാഴ്ചത്തോളം അഖിൽ പോകുന്ന സ്ഥലങ്ങൾ പ്രതികൾ നിരീക്ഷിച്ചുവരികയായിരുന്നു. അഖിലിനെ മൂന്നു പേരും ചേർന്ന് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. എതിർ സംഘത്തിലെ ആളുകളെ അഖിൽ കല്ലുകൊണ്ട് തലയ്ക്ക് ആക്രമിച്ചിരുന്നു. തുടർന്നുണ്ടായ വൈരാഗ്യം മൂലം എതിർസംഘത്തിൽപ്പെട്ടയാളുകൾ ഇന്നലെ അഖിലിനെ ആക്രമിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അഖിലും പ്രതികളും ലഹരി സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ആറു തവണ അഖിലിന്റെ ദേഹത്തേക്ക് കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് നിർത്താതെ അടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. അഖിൽ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മർദ്ദനം തുടരുകയായിരുന്നു.